കുറേ മാസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ച്കപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പക്ഷി ഒരാകാശം എന്ന റഫീക് അഹമ്മദിന്റെ കവിതയെ കുറിച്ച് വി.സി.ശ്രീജന് മാതൃഭൂമിയില്‍ തന്നെ എഴുതിയ ഹാഫ് ആന്‍ഡ് ഹാഫ് എന്ന വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
“കിളിയുമല്ല ഞാന്‍ മൃഗവുമായില്ല
ചരിത്രമായില്ല ഞാന്‍ കഥയുമായില്ല
കിനാവിന് നേരത്താണുണര്‍ന്നിരുന്നത്
ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍”
നിയതമായ ഒരു ജാതിയില്ലാതിരിക്കുക എന്ന സ്വത്വസംഘര്‍ഷത്തെ വരച്ചുവയ്ക്കാനാണ് അദ്ദേഹ ഈ കവിതയെ ഉദ്ധരിച്ചത്.
നിര്‍മ്മാണത്തിന്റെ പകുതിയില്‍ ദൈവം മറന്നുവച്ച് പിന്നീട് അതേപടി ജീവനൂതി പറത്തിവിട്ട ഈ വിചിത്ര ജന്തു-വവ്വാല്-നമ്മുടെ വിശ്വാസാവിശ്വാസങ്ങളുടെ സായന്തനങ്ങളെ വിഹ്വലമാക്കിക്കൊണ്ട് ഇപ്പോഴും ചിറകടിക്കുന്നു.
“പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്“
എന്നു ശിവകുമാര്‍ അമ്പലപ്പുഴയുടെ പഴനീരാണ്ടി വായിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒരു
മാറ്റൊലിയോ മോഷണമോ ഒക്കെ ഭയന്നു.പക്ഷേ വായന താഴോട്ടു പോകുന്തോറും പഴനീരാണ്ടിയിലെ വവ്വാലിന് റഫീക്കിന്റെ വവാലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലം കാണാന്‍ കഴിയും.ഈ വവ്വാല് ചിറകടിക്കുന്നത് മൃഗവും പക്ഷിയും ആകാത്ത വേവിന്റെ ആകാശത്തിലല്ല മറിച്ച് ജീവിച്ച് കൊതിതീരാതെ ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് അടര്‍ന്നു പോകുന്ന (ദുര്)ആത്മാക്കളാണ് വവ്വാലുകള്‍ എന്ന മിത്തിക്കല്‍ സൌന്ദര്യത്തിലാണെന്ന് എനിക്കു തോന്നുന്നു.
ആര്‍ക്കും പാടിയുറക്കാനും കൂടുകെട്ടിവളര്‍ത്താനും പറ്റാതെ, കാലം അടര്‍ന്ന് വീണുപോയ ജീവിതത്തിന്റെ മുള്ളിലവില് നാളെയുംകൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന നാണംകെട്ട കൊതിയുടെ കൊമ്പില്‍ തലകീഴായെങ്കില്‍ അങ്ങനെ ഞാനുണ്ടല്ലോ എന്നു സമാധാനിക്കുന്ന ദുരന്താത്മാക്കള്‍ എന്ന മിത്ത്.വിലകാപ്പെട്ടതേത് വിഷംതീണ്ടിയതേത് എന്ന് വേവലാതിപ്പെടതെ എല്ലാ പഴങ്ങളും ഒരുപോലെ ചവച്ച് ഉള്ളുകൊണ്ട് പഴുത്തുള്ളതിന്റെയൊക്കെ ഉള്ളറിയാന്‍ കൊതിക്കുന്ന പഴനീരാണ്ടി.ഇതു വെറും വവ്വാലോ,ഞാനും നിങ്ങളും ഉള്‍പ്പെട്ട വിഷംതീണ്ടിയതെങ്കിലും വിലക്കപ്പെട്ടെതെങ്കിലും ജീവിതത്തിന്റെ എല്ലാ കനികളെയും ഭുജിക്കാന്‍ ആര്‍ത്തിപിടിച്ച,ഒരിക്കലും ജീവിക്കാനുള്ള കൊതിയടങ്ങാത്ത പുരുഷാരമോ?
വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
ഞാറ്റുവേലപ്പെയ്ത്തിലാര്‍ത്തുപൊങ്ങി
ആകാശം കാണുവാനെത്തിനോക്കി
ആവാതെയപ്പൊഴേതാണിറങ്ങി
ആറ്റിലേക്കെത്താനറിഞ്ഞുകൂടാ
ആഴിത്തിരയോളം പോകവയ്യ
ആടിമാസക്കറുപ്പൊന്നുമാത്രം
ആഴക്കടല്‍അകത്തൊതുക്കാം
ഓളമില്ലോര്‍മതന്‍ താളമില്ല
നീരൊഴുക്കിന്റെ തിളക്കമില്ല
പാറപ്പുറത്ത്ചെന്നെത്തിനോക്കി
ച്ചാടിത്തിമര്‍ക്കാന്‍ കയങ്ങളില്ല
വെള്ളാരംകല്ലില്ല തുള്ളിനീങ്ങും
വെള്ളിപ്പരല്‍മീന്‍ കിലുക്കമില്ല
മുങ്ങിക്കിടക്കുവാന്‍ കൊമ്പനില്ല
മൂവന്തിപ്പൊട്ടിന്‍ തുടുപ്പുമില്ല
ആരുമില്ലാപ്പകല്‍പോയിരാവും
മൂകം നിലയ്ക്കുന്നു മേഘരാഗം
പാരിജാതത്തിന് സുഗന്ധപൂരം
പാതിരാക്കാറ്റിന്റെ സ്നേഹസാക്ഷ്യം
എത്തുന്നു താഴേക്കിലത്തലപ്പിന്‍
മുത്തിറ്റുവീഴുംപതിഞ്ഞ നാദം
ഇത്തിരിച്ചീവിടിനുള്ളിലെങ്ങു
മെത്തുന്നു ജീവന്റെ സംഘഗാനം
മാമരപ്പച്ച വകഞ്ഞുമാറ്റി
ചാരുവായാരോ ചിരിച്ചുനില്‍ക്കെ
ആവോളം കാണാന്‍ കുതിച്ചുപൊങ്ങി
ത്തൂവുമാത്തേങ്ങല്‍ പിടിച്ചടക്കി
വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
വീര്‍പ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു
ആര്‍ദ്രമൌനത്തിനകത്തനന്ദം
ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍തുറന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജുലൈ അവസാന ലക്കം പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ മഴക്കപ്പുറം എന്ന കവിതയാണിത്.ഇതേ ലക്കത്തിലെ ഈയല് എന്ന കവിത ബ്ലോഗുവായനയില്‍ കാവ്യത്തിലൂടെ നമുക്ക് പരിചിതമാണ്.എന്തുകൊണ്ടെന്നറിയില്ല ഒരേലക്കത്തില്‍ വന്നിട്ടും ഈ കവിതയെ തട്ടിമാറ്റി ഈയല് കാവ്യത്തില്‍ ഇടംപിടിച്ചു എന്ന്. ഈ കവിതക്കു അര്‍ഹിക്കുന്ന വായനയും പരിഗണനയും കിട്ടിയോ എന്നു സംശയമാണ്.കുറേക്കാലത്തിനിടക്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ (ഞാന്‍ വായിച്ചവയില്‍) ഏറ്റവും ശ്രേഷ്ഠമാണ് ഈ കവിതയെന്ന് മനസുപറഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ പോസ്റ്റു ചെയ്യുന്നത്.പറഞ്ഞുവച്ചതില്‍ പ്രകാശിതമാകുന്ന പറയാതെ പോയവയുടെ തലങ്ങളെ കണ്ടെത്താന്‍ കഴിയുമ്പോഴാണ് അടുക്കും ചിട്ടയും ഉള്ളതോ ഇല്ലാത്തതോ ആയ ഏതാനും വരികള്‍ക്ക്കവിതയെന്ന മാനം കിട്ടുന്നത്.കവിതകളും കഥകളും നോവലുകളും എല്ലാം ചെയ്യുന്നത് ഒരേ ധര്‍മം തന്നെയാണ്.പറയുക എന്ന കേവല ധര്‍മ്മം.നോവല്‍ എല്ലാത്തിനേയും പറഞ്ഞു എല്ലാം വ്യക്തമാക്കുമ്പോള്‍ കഥയാകട്ടെ ചിലതുമാത്രം പറഞ്ഞു എല്ലാത്തിനേയും വ്യക്തമാക്കുന്നു.എന്നാല്‍ കവിതയോ ഒന്നിനെ ക്കുറിച്ചു പറഞ്ഞ് തികച്ചും വ്യത്യസ്തമായ മറ്റൊന്നിനെ വെളിച്ചപ്പെടുത്തുന്നു.ഇതാണ് കവിതയുടെ മാജിക്.ആപ്പിള്‍ ഇറക്കിയ തൊപ്പിയില്‍ നിന്ന് മുയലുകളെ പുറത്തെടുക്കുന്ന മാന്ത്രികവിദ്യ തന്നെയാണത്.ഇവിടെ നോക്കുക കിണറ്റുവെള്ളത്തെക്കുറിച്ച് പറഞ്ഞ് എത്ര ആഴങ്ങളെയാണ് വിജയലക്ഷ്മി പ്രത്യക്ഷമാക്കുന്നത്! മരംകൊത്തികളിലും എരുക്കുമരങ്ങളിലും ചങ്ങലക്കിടപ്പെട്ട (മാധ്യമം ജൂണ്‍ ലക്കം) പെണ്ണെഴുത്തിന്റെ വിവക്ഷകളെ മോചിതമാക്കാന്‍ കെല്‍പ്പുള്ള മന്ത്രവാദമാണ് ഈ കവിത എന്നുഞാന്‍ കരുതുന്നു.