ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.ആ ഒരൊറ്റ നിമിഷത്തെ സംഭവവികാസങ്ങൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒത്തുചേരുന്ന യാദൃശ്ചികതകൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒരു സംവിധായകൻ കയ്യടക്കത്തോടെ ചെയ്യുമ്പോലെയുള്ള ക്രമീകരണങ്ങൾ.... അങ്ങനെ അത്ഭുതം ജനിപ്പിക്കുന്ന ആ നിമിഷത്തിന്റെ ഊർജ്ജം.അപൂർവമായ ഒരു നിമിഷത്തെ അടയാളപ്പെടുത്താൻ തക്കവണ്ണം സെൻസിറ്റീവ് ആയ ഒരു മാപിനിയാണ് കലാകാരന്റെ/കാരിയുടെ മനസ്.ആ നിമിഷത്തിൽ സന്നിഹിതമായിരിക്കുക,ആ നിമിഷത്തെ സ്വാംശീകരിക്കുക,ആ നിമിഷത്തെ ആവിഷ്കരിക്കുക ഇതു മൂന്നും കൃത്യമാകുമ്പോൾ കല മഹത്തരമാവും.ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ആ നിമിഷത്തിന്റെ സ്നാപ്പ് ഷോട്ട് എന്ന് കലയെ വിളിക്കാൻ തോന്നുന്നു എനിക്ക്.
ഈ കുറിപ്പ് ഉന്മേഷ് ദസ്തക്കിറിന്റെ “വഴികൾ പലത്” എന്ന ചിത്രത്തെ ഉദ്ദേശിച്ചാണെങ്കിലും പൊതുവേ എല്ലാത്തരം ആവിഷ്കരണങ്ങളേയും അങ്ങനെ പറയാം. നട്ടപ്പാതിരായ്ക്ക് ചാടിയെണീറ്റ് കഥയോ കവിതയോ ലേഖനമോ എഴുതാനിരിക്കുന്ന എഴുത്തുകാരനും.യാഥാർത്ഥ്യലോകത്തുള്ളതല്ലാത്ത ഒരു ചലനത്തെ ശരീരത്തിലേക്കാവാഹിക്കുന്ന നർത്തകിയും ചെയ്യുന്നത് അതുതന്നെയാണ്.
ഈ ചിത്രത്തിൽ ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ട് സ്ത്രീ ഭാവങ്ങളെകാണാം.രണ്ട് വേഷവിതാനങ്ങൾ, രണ്ട് മുഖഭാവങ്ങൾ ഒരേ വഴിയുടെ രണ്ട് അരികുകളിലൂടെയുള്ള പ്രയാണം.പക്ഷേ നേരത്തേ പറഞ്ഞ ഒരു നിമിഷത്തിന്റെ മാജിക്ക് ഇവിടെയൊന്നുമല്ല കാണുന്നത്. അത് ഒരുകൂട്ടർക്ക് മുകളിൽ നേർ രേഖവരയ്ക്കുന്ന വൈദ്യുത ചാലകങ്ങളും മറ്റേയാളുടെ (നിലപാട്)തറയിൽ കപോതരൂപമാർജ്ജിക്കുന്ന നിഴലുമാണ് .ഇതു രണ്ടും ചിത്രത്തിനു നൽകുന്ന ആഴം മറ്റൊരു നിമിഷത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.
ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷം
Posted by Sanal Kumar Sasidharan at 9:30 AMLabels: ഉന്മേഷ് ദസ്തക്കിർ
കാവ്യാത്മകം എന്ന സ്വപ്നാടനത്തിൽ നിന്നും കവിത ഇടയ്ക്കൊക്കെ മോചനം നേടുന്ന കാഴ്ച മനോഹരമാണ്.രസഭരിതമല്ലാത്ത വാചകങ്ങൾ തുന്നിക്കൂട്ടി അത് ഒരു പുതിയ വേഷം കെട്ടുന്നു,ശാസ്ത്രീയപദങ്ങളും പ്രമാണങ്ങളും അലങ്കാരങ്ങൾക്കും ഉപമകൾക്കും പകരം സ്ഥാനം പിടിക്കുന്നു.ഇത് കവിതയോ എന്ന് ചിലരെയെങ്കിലും അമ്പരപ്പിക്കുമാറ്,"വാക്യം രസാത്മകം കാവ്യം" എന്ന അടിസ്ഥാനത്തെ തൊഴിച്ചെറിഞ്ഞ് അത് പുതിയൊര് കുതിപ്പിന് തയാറെടുക്കുന്നു...
ഖുറാനും,ഭഗവത്ഗീതയും, ഭാഗവതവും ബൈബിളും മാത്രമല്ല കവിതയും ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ സ്വയം ന്യായീകരണത്തിന് ശ്രമിക്കുകയാണ്....ഇങ്ങനെയൊക്കെ തോന്നിപ്പോകും ചില കവിതകള്‍ വായിക്കുമ്പോള്‍...
ദേവതീര്‍ത്ഥയുടെ തുലയട്ടെ എന്ന കവിത അത്തരത്തിലൊന്നാണ്.സിംബയോസിസ് എന്ന ശാസ്ത്രീയമായ അറിവിനെ ഉപയോഗിച്ച് സമകാലിക ജീവിതത്തെ എങ്ങനെ വായിക്കാം എന്നതിന്റെ ഫിലോസഫി എന്ന് ഈ കവിതയെക്കുറിച്ച് പറയാം.നിലനിൽപ്പിനുവേണ്ടിയുള്ള ഒത്തുതീർപ്പുകളായി പ്രത്യയ ശാസ്ത്രങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും രാഷ്ട്രീയവും...മനുഷ്യജീവിതം തന്നെയും മാറുന്നതിന്റെ ദുരന്തദൃശ്യം കാണിച്ചുതരുന്നു ഈ കവിത.
നക്രത്തിന്റെ
പിളര്‍ന്ന വായിലേക്ക്,
അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,
ഏതു വിശ്വാസത്തിന്റെ
വാള്‍ത്തലപ്പിലൂടാണ്?
ഒരു പ്ലോവര്‍* പക്ഷി
ചിറകു വിരുത്തിപ്പറക്കുന്നത്?
വിശ്വാസം എന്ന ഏറ്റവും മൃദുലമായ ആവരണത്തിനുള്ളിലാണ് നാമെല്ലാം സുരക്ഷയെക്കുറിച്ച് ആത്മവിസ്വാസമുള്ളവരായിരിക്കുന്നത് എന്നത് എത്ര ഭീതിജനകമായ സത്യമാണ്.വലക്കുള്ളിൽ ഇരതേടുന്ന പക്ഷികളെപ്പോലെയല്ലേ നാം.
ശത്രുക്കൾ തമ്മിലുള്ള സിംബയോസിസ്,തിന്നുന്നവനും തിന്നപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്,വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്....ഹാ ജീവിതം!
ഏറ്റവും അടിയന്തിരമായ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തെ മുതൽ ഏറ്റവും കുഴമറിഞ്ഞ ജീവിതനിഗൂഡതയെവരെ അഭിമുഖീകരിക്കുന്നു ഈ കവിത.
ഉടഞ്ഞ ഭാഷയുടെ ചീളുകള്‍ കൊണ്ട് ഒരു മുഴുവന്‍ ജീവിതം മുറിച്ചുവയ്ക്കുന്നു അന്‍വര്‍ അലിയുടെ "സന്‍ബിന്‍"എന്ന കവിത.എണ്ണിയെടുക്കാവുന്നത്രമാത്രം മലയാളം വാക്കുകള്‍ ചിതറിത്തെറിച്ചപോലെ ഇംഗ്ലീഷും കൊറിയനും.പരന്നു കെട്ടുന്ന സ്നേഹത്തിന്റെ അനാഥത്വം...അങ്ങനെ വിശേഷിപ്പിക്കാം സന്‍ബിന്‍ എന്ന കവിതയെ അല്ലെങ്കില്‍ യോ ബാറിലെ വിളമ്പുകാരിയെ.
ആത്മവിശ്വാസമില്ലാത്ത വാചകങ്ങളില്‍ പതിഞ്ഞ സ്വരത്തിലാണ് കവിത സംസാരിക്കുന്നത്.വ്യാകരണപ്പിശകിന്റെ ഓമനത്വം നിറഞ്ഞ,എന്നാല്‍ മൂര്‍ച്ചയോടെ തുളച്ചുകയറുന്ന വാചകങ്ങളാലാണ് കവിത തീര്‍ത്തിരിക്കുന്നത്.
“മിസ്റ്റര്‍ അലി ആന്‍ഡ് സന്‍ബിന്‍ ഫ്രണ്ട്‌സ് ക്വഞ്ചനായോ?“
സന്‍ബീന്‍ ചോദിക്കുന്നു
ചോദ്യം തന്നെ ഉത്തരമായി നല്‍കേണ്ടിവരുന്ന സാന്ത്വനപ്പെടുത്തലിന്റെ മുറിവേല്‍പ്പിക്കുന്ന മറുപടി അലിപറയുന്നു
“ക്വഞ്ചനായോ.“
ഭാഷയെക്കാള്‍ ഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മന്ദതാളത്തില്‍ കുറഞ്ഞ വരികളില്‍ ഉടഞ്ഞുകിടക്കുന്ന കവിതയിലാകമാനം സന്‍ബീന്‍ ഒരു വികാരമായി പതിഞ്ഞുകത്തുന്നുണ്ട് .
രാത്രി മൂന്നുമണി-
കോക്ടെയിലിനുള്ളില്‍ നിന്ന്
തന്നെ അരിച്ചെടുത്ത്,
ഇരുട്ടുടയാടയ്ക്കുമേല്‍,
അടുത്ത കൊല്ലം
ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന
ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി
തണുപ്പത്ത്
ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്
ഡൌണ്‍ ടൌണിലെ
അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്
ഒരു മണിക്കൂര്‍ നടത്തത്തിനിടെ സന്‍ബീന്‍ ചോദിക്കുന്നു.
"ഐ ലോണ്‍ലീ..അലി ലോണ്‍ലീ?"
നാലുമണി-
ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത
'മുകുംഹ്വാ'ഇതളുകളെ,3
വരുംകൊല്ലം
ഏതോ കൂട്ടുകാരന്റെ രാവുടലില്‍
കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന
ഒരു സ്വപ്നം ചാറി നനച്ച്,
പുലരിമേഘങ്ങളോടൊപ്പം
അയാള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഉച്ചസ്ഥായിയിലെ അനാഥത്വത്തില്‍ അവള്‍ പിറുപിറുക്കുന്നു
"സന്‍ബീന്‍ ലോണ്‍ലീ..നോ ബോയ് ഫ്രണ്ട്"
ആദ്യവാചകത്തിലെ ഐ ലോണ്‍ലീ എന്ന പദം സന്‍ബീന്‍ ലോണ്‍ലീ എന്നുമാറുമ്പോള്‍ എന്തുകൊണ്ടാണ് വായനക്കാരാ നിനക്കു വേദനിക്കുന്നത്? സ്നേഹത്തിന്റെ പാരമ്യതയില്‍ ദുഖപൂര്‍ണ്ണമായ ആ അനാഥത്വം നീ അനുഭവിച്ചിട്ടുണ്ടോ? ഞാനും ഞാന്‍ സ്നേഹിക്കുന്നവനും കൂട്ടില്ലാതായിപ്പോകുന്ന ‘ഞാന്‍‘ എന്ന പ്രഹേളികയുടെ വേദന അനുഭവിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും സ്വന്തം പേരുപറഞ്ഞ്,തന്നില്‍ നിന്ന് സ്വയം പറിച്ച് മാറ്റി നിര്‍ത്തിക്കൊണ്ട് "ആരുമില്ല" എന്നു പിറുപിറുത്ത നിമിഷങ്ങളെയെല്ലാം ഓര്‍മ്മിപ്പിക്കുന്നുണ്ടോ , ഭാഷകൊണ്ടുള്ള ഈ കോക്ടെയില്‍ ?
ബ്ലോഗിനെക്കുറിച്ച് എന്തെഴുതിയാലും സൂപ്പര്‍സ്റ്റാറുള്ള സിനിമപോലെ ഒരു മിനിമം ഗ്യാരന്റി ഹിറ്റ് കിട്ടും എന്നുള്ളതുകൊണ്ടല്ല ഇങ്ങനെയൊരു കുറിപ്പെഴുതാമെന്നുവച്ചത്.ഇത് എഴുതണമെന്ന് നാളുകളായി കരുതുന്നതാണ് സ്വതവേ ഉള്ള മടികാരണം അതങ്ങനെ നീണ്ടു നീണ്ടുപോയി.ഇന്നത്തെ ‘പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ‘യില്‍ ഈ കുറിപ്പിന് അത്യാവശ്യം പ്രസക്തി ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇപ്പോഴിത് കുറിക്കുന്നു.
ബ്ലോഗ്,അച്ചടിമാധ്യമം എന്നിങ്ങനെ രണ്ട് മേഖലകളായി തിരിഞ്ഞ് നിന്ന് അക്ഷരലോകം പോരാടുകയാണെന്നും മൂരാച്ചികളായ അച്ചടിത്തമ്പ്രാന്മാര്‍ നവമാധ്യമമായ ബ്ലോഗിന്റ്റെ മുന്നേറ്റം കണ്ട് വെകിളിപിടിച്ചിരിക്കുകയാണെന്നൊക്കെയുള്ള വാസ്തവമോ അവാസ്തവമോ അതിവാസ്തവമോ ആയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിരിക്കുന്നു,താന്‍ ഒരു ബ്ലോഗ്ഗറാണെന്നോ തനിക്കും ഒരു ബ്ലോഗുണ്ടെന്നോ അതുചില്ലറക്കാര്യമല്ലെന്നോ ചിന്തിക്കുന്ന ഒട്ടുമുക്കാല്‍ പേരും.കഴിഞ്ഞ രണ്ടുനാലുമാസങ്ങളിലെ സംഭവഗതികളില്‍ മാതൃഭൂമി,കലാകൌമുദി,വനിത തുടങ്ങിയ ചില മുഖ്യധാരാ അച്ചടിക്കച്ചവടക്കാരും തങ്ങളാല്‍ കഴിയുന്നരീതിയില്‍ ഇടപെട്ടിട്ടുണ്ട്.അവര്‍ക്ക് പക്ഷേ ഒരു പുതിയ മാധ്യമത്തെ മുഖ്യധാരയില്‍ക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ചൊരു വ്യത്യസ്തമായ വിഭവത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ കിട്ടിയതുബ്ലോഗായതുകൊണ്ട് കാച്ചിയെന്നേ കാണുകയുള്ളു.എന്നുവച്ച് ഇക്കൂട്ടര്‍ ബ്ലോഗിനെ ഒരു ഗുണപരമായ മാധ്യമമായി അവതരിപ്പിക്കുമെന്നോ അതിന്റെ ഉയര്‍ച്ചക്കായി എന്തെങ്കിലും ചെയ്യുമെന്നോ കരുതുന്നത് വിഡ്ഡിത്തമാണ്.അവരുടെ മുഖസ്തൂതിയില്‍ ഭ്രമിച്ച് അക്ഷരവിനിമയ രംഗത്ത് ഇനിയുള്ളകാലം ബ്ലോഗിന്റെയാണെന്ന് ദിവാസ്വപ്നം കണ്ട് “എനിക്കും.....ഒരു ബ്ലോഗുണ്ടെങ്കില്‍.....എന്തുഞാന്‍ എഴുതും“ എന്ന് മൂളിപ്പാട്ടുമായി പുതുതായി ബ്ലോഗിലെത്തിയവരും.ഒന്നോ രണ്ടോ വര്‍ഷമായി ബ്ലോഗിലുള്ളതുകൊണ്ട് ഒരു ബ്ലോഗ്ഗറെന്നനെഞ്ചെടുപ്പോടെ മീശയും പിരിച്ച് അച്ചടിപ്രസ്ഥാനങ്ങളുമായി മല്ലയുദ്ധത്തിനിറങ്ങുന്നു എന്നുതോന്നിക്കുന്നവരും യാഥാര്‍ഥ്യത്തെ കാണുന്നുണ്ടോ എന്ന് സംശയമാണ്.
ഒരു മാധ്യമത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുണ്ടാകുന്നത് അത് ഒരു ജനസമൂഹത്തിന്റെ ചിന്താരീതിയില്‍ സ്വന്തം പ്രഭാവം പ്രകടിപ്പിക്കുമ്പോഴാണ്.ഒരു ജനതയുടെ സാമൂഹികവും രാഷ്ട്രീയവും കലാസ്വാദനപരവുമായ കാഴ്ചപ്പാടുകളില്‍ സ്വാദിന്റെ വ്യത്യസ്തമായ ഒരു തരിയെങ്കിലും വിതറാന്‍ അതിനുകഴിയുമ്പോഴാണ്. അഭിപ്രായരൂപീകരണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ചെറുകാറ്റായി വന്നെങ്കിലും അനങ്ങാപ്പാറകളില്‍ തന്റെ തള്ളല്‍ ചെലുത്താന്‍ കെല്‍പ്പുകാണിക്കുമ്പോഴാണ്.അത്തരം ഒരു പ്രഭാവം മലയാളം ബ്ലോഗിനു കൈവന്നിട്ടുണ്ടോ എന്ന് ചിന്തിക്കണം.ഇവിടെ ദിനംപ്രതി വന്നുപോകുന്ന നിലവിളികളില്‍,ഇടിമുഴക്കങ്ങളില്‍,പിറുപിറുപ്പുകളില്‍ ഒന്നിനെങ്കിലും അങ്ങനെ ഒരു ദൌത്യം നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം.സമൂഹത്തിന്റെ ചിന്തയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാത്ത ഒരു മാധ്യമവും വിലകല്‍പ്പിക്കപ്പെടില്ല.ഇന്ന് മാതൃഭൂമിക്കും മനോരമക്കും കേരളാകൌമുദിക്കും മംഗളത്തിനും,മാധ്യമത്തിനും,ദീപികയ്ക്കുമൊക്കെ എന്തിന് രാഷ്ട്രദീപികയുടെ സായാഹ്നപത്രത്തിനുപോലും വിലകല്‍പ്പിക്കപ്പെടുന്നത് അവ അച്ചടിച്ചുവിടുന്ന ഉത്കൃഷ്ടമായ ആശയങ്ങളുടെ മഹത്വം കൊണ്ടല്ല.സമൂഹം എന്ന കടലില്‍ സാരമായ ഒരുവിഭാഗത്തിലേക്കെങ്കിലും തങ്ങള്‍ അച്ചടിച്ചുവിടുന്നത് എത്തിക്കാന്‍ അവയ്ക്ക് കഴിയുന്നതുകൊണ്ടാണ്.അങ്ങനെ അച്ചടിച്ചുവിടുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ ഉത്കൃഷ്ടമോ അധമമോ ആയിക്കൊള്ളട്ടെ,അതിന് ഒരു വലിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യംപോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം.
കേരളത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവര്‍തന്നെ വലിയൊരുപങ്കും ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുന്നില്ല.നിരന്തരം കവിതകള്‍ എഴുതി മാസംതോറും ഏറ്റവും കുറഞ്ഞത് അഞ്ച്പ്രസിദ്ധീകരണങ്ങള്‍ക്കെങ്കിലും അയക്കുന്ന ഒന്നിലധികം സുഹൃത്തുക്കള്‍ എനിക്കുണ്ട്.കൃഷിമുതല്‍ വൈദ്യശാസ്ത്രം വരെ ആധികാരികമായി സംസാരിക്കാനും എഴുതാനും കഴിയുന്ന ഒട്ടേറെപ്പേരെ എനിക്കറിയാം.അവര്‍ക്കൊക്കെ ഇന്റെര്‍നെറ്റ് ഉപയോഗിക്കാനുള്ള ഭൌതീക സാഹചര്യങ്ങളുമുണ്ട്.പക്ഷേ എന്തുകൊണ്ടോ അവര്‍ ബ്ലോഗിനെക്കുറിച്ച് ചിന്തിക്കുന്നില്ല.ബ്ലോഗ് എന്നത് ഒരു തമാശയായോ സമയംകൊല്ലിയായോ മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്.വായന ബ്ലോഗിലേക്ക് വരികയും വായിക്കുന്നവര്‍ക്ക് കേരളം എന്ന ഭൂപ്രദേശത്തിന്റെ ജൈവീകവും വൈകാരികവുമായ അഭിപ്രായരൂപീകരണത്തില്‍ ഭൌതീകമായ സ്വാധീനം ഉണ്ടാകുകയും ചെയ്യാത്തിടത്തോളംകാലം ബ്ലോഗ് അച്ചടിമാധ്യമങ്ങളുടെ ഏഴയലത്തെങ്കിലുംവരും എന്ന് കരുതുന്നത് മണ്ടത്തരം മാത്രമാണ്.
“വായുവില്‍ വളരുന്ന മലയാളം“ പോലെയുള്ള അലങ്കാര പദങ്ങള്‍ സമ്മാനിച്ച് കുടിയനെ കുപ്പികൊടുത്തൊതുക്കുന്ന മട്ടിലാണ് ബ്ലോഗിനെ വാരിപ്പുണരുന്നു എന്നു നടിക്കുന്ന അച്ചടിയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളവര്‍ പെരുമാറുന്നത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബ്ലോഗിന്റെ സംവാദപരമായ യാതൊരു സാധ്യതകളിലേക്കും വരാതെ അതിന്റെ പ്രചാരണപരമായ സാധ്യതകള്‍ മാത്രം മുതലെടുക്കുന്ന ഇത്തരക്കാര്‍ ബ്ലോഗ് ഒരു കീഴാളമാധ്യമമാണ് എന്നരീതിയിലല്ലേ കാണുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സമരപ്പന്തലില്‍ വിളക്കുകൊളുത്താനെത്തുന്ന സവര്‍ണ്ണപ്രമാണിമാരെ ഓര്‍മ്മിപ്പിക്കും ഇവരുടെ പ്രവര്‍ത്തികള്‍.
ഇവിടെയാണ് ഹരികുമാറിനെ ചിലകാര്യങ്ങളിലെങ്കിലും ന്യായീകരിക്കേണ്ടിവരുന്നത്.തലയില്‍ മുണ്ടിട്ടു കൂവുന്നു തുടങ്ങിയ പ്രയോഗങ്ങളും തന്റെ മാന്യപരിവേഷത്തിനിണങ്ങാത്തതായ പല പ്രവര്‍ത്തികളും ഹരികുമാറില്‍ നിന്നുണ്ടായി എന്നത് വിസ്മരിക്കാതെ തന്നെ ബ്ലോഗിന്റെ സംവാദപരമായ സാധ്യതയില്‍ ഹരികുമാര്‍ സജീവമായി പങ്കാളിയായി എന്ന് സമ്മതിക്കാതിരിക്കുന്നത് ശരിയല്ല.ഹരികുമാറിന്റെ വിവാദപ്രസ്താവനകള്‍ പോലും അയാള്‍ കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നതുവരെയും സംവാദപരമായിരുന്നു എന്ന് കാണണം.കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നത് അയാളുടെ മാത്രം കുറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയുമല്ല.ഞാനുള്‍പ്പെടെ പലരും അങ്ങനെ ഒരഭിപ്രായം(താല്‍പ്പര്യമില്ലെങ്കില്‍ കമെന്റ് ഓപ്ഷന്‍ അടക്കുക എന്ന അഭിപ്രായം) വ്യക്തമാക്കിക്കൊണ്ട് അവിടെ കമെന്റും ഇട്ടിട്ടുണ്ട്.ഹരികുമാര്‍ സ്വയം ബ്ലോഗെഴുതുന്നയാള്‍ മാത്രമല്ല എന്നും പല ബ്ലോഗുകളും വായിക്കുകയും കമെന്റെഴുതുകയും ചെയ്തിട്ടുണ്ടെന്നും വിസ്മരിക്കരുത്.ഞാനുള്‍പ്പെടെ പലരേയും ഹരികുമാര്‍ അനാവശ്യമായി വിമര്‍ശിച്ചിട്ടുണ്ട്.അയാള്‍ക്ക് അനുകൂലമായി സംസാരിച്ച ചിത്രകാരനേയും ഗുണമോ ദോഷമോ ആയി ഒന്നും മിണ്ടാത്ത ലാപുടയേയും അയാള്‍ അധിക്ഷേപിച്ചു.തന്നെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് താന്‍ തന്നെ അവതാരികയിലൂടെ പുകഴ്ത്തിയ കൂഴൂരിനെ തള്ളിപ്പറഞ്ഞു.ഇത്തരം ചപലമായ പ്രവൃത്തികളിലൂടെ വ്യക്തിപരമായി തന്റെ പരിവേഷങ്ങള്‍ നശിപ്പിക്കാനല്ലാതെ ഹരികുമാറിന് ബ്ലോഗ് പ്രവേശം കൊണ്ട് ഒന്നും സാധിച്ചിട്ടില്ല.
എന്നാല്‍ മലയാളം ബ്ലോഗില്‍ ഹരികുമാറിന്റെ ഇടപെടല്‍ ആത്മാര്‍ഥതയുള്ളതായിരുന്നു എന്നാണ് എന്റെ ചിന്താഗതി.താന്‍ എഴുതുന്നത് തെറ്റോ ശരിയോ എന്നുനോക്കാതെ ദിനംപ്രതി അയാള്‍ പോസ്റ്റുകളിട്ടു.മറ്റു ബ്ലോഗ്ഗര്‍മാരെപ്പോലെതന്നെ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇതൊക്കെ പ്രചാരണത്തിനുള്ള മാര്‍ഗ്ഗം മാത്രമായി തള്ളിക്കളയുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.ഗോപീകൃഷ്ണനെപ്പോലെയുള്ള പേരെടുത്ത കവികളും ബി.ആര്‍.പി ഭാസ്കറെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ടെങ്കിലും അവരൊക്കെ എത്രമാത്രം ഇന്റെറാക്റ്റീവ് ആണ് ബ്ലോഗില്‍ എന്ന് ശ്രദ്ധിച്ചുനോക്കുക.
സ്വന്തം കവിതകള്‍ അച്ചടിമാധ്യമത്തിലേയുള്ളു എന്ന മട്ടില്‍ എഴുതുന്ന ഗോപീകൃഷ്ണനും,ബ്ലോഗില്‍ കവിതകള്‍ മാത്രമേയുള്ളു എന്നമട്ടിലെഴുതുന്ന കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ വളര്‍ച്ചക്ക് ഉതകും വിധം ഒരു ഇടപെടല്‍ നടത്തുന്നുണ്ടോ എന്ന് വസ്തുനിഷ്ഠമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
പറഞ്ഞുവന്നതെന്തെന്നാല്‍ ബ്ലോഗ് ഇപ്പൊഴും ഒരു കീഴാളമാധ്യമം(ഈ വാക്കിന് കടപ്പാട് വിഷ്ണുപ്രസാദ്) എന്ന നിലയിലാണ് അച്ചടിമാധ്യമങ്ങളും അതോടടുപ്പമുള്ള ഒട്ടുമിക്ക എഴുത്തുകാരും കാണുന്നത് എന്നാണ്.ഈ അവസ്ഥമാറണമെങ്കില്‍ ബ്ലോഗിന്റെ സാന്നിദ്ധ്യം മലയാളമണ്ണില്‍ ഭൌതീകമായി സംഭവിക്കണം. പത്രപ്രവര്‍ത്തന തലം തുടങ്ങി സാഹിത്യ അക്കാഡമി തലം വരെ ബ്ലോഗ് എന്ന മാധ്യമത്തിന് ഒരു സ്ഥാനം ഉണ്ടാകണം.അച്ചടിമാധ്യമത്തിലേക്കും തിരിച്ചും വാര്‍ത്തകളുടെയും ആശയങ്ങളുടെയും ഒരു വിനിമയം ഉണ്ടാകണം.ആശയവിനിമയ മാധ്യമം എന്ന കൂട്ടായ്മയില്‍ ഒരംഗത്വം ബ്ലോഗിനും ഉണ്ടാകണം.അതിന് ഹരികുമാര്‍-കലാകൌമുദി വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു യുദ്ധപ്രഖ്യാപനമല്ല വേണ്ടത്.ഒരു നയ രൂപീകരണം ആണ്.അതിന് നമുക്ക് കഴിഞ്ഞാല്‍ ഈ പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ പുരോഗമനപരമായിരിക്കും.
ഓ.ടോ: 1.ഇതിന്റെ പേരില്‍ എനിക്ക് കിട്ടാവുന്ന കല്ലേറുകള്‍ക്കായി ഞാന്‍ തയ്യാറായിരിക്കുന്നു.കല്ലെറിയുന്നവര്‍ ഓര്‍മ്മിക്കുക ഹരികുമാര്‍ തൊടുത്ത അമ്പുകള്‍ പലതും എനിക്കുനേരെയും ആയിരുന്നു.ബ്ലോഗില്‍ എനിക്ക് ശരീരം ഇല്ലാത്തതിനാല്‍ മുറിവേറ്റില്ല എന്നേയുള്ളു.
ചൂണ്ടലിട്ടിട്ടുള്ളവര്‍ക്ക് നന്നായറിയാവുന്ന ഒരു ലഘുതത്വമുണ്ട്.
എന്താണെന്നോ?
ഇരയാണ് ഏറ്റവും നല്ല വേട്ടക്കാരന്‍.
സിദ്ധാന്തം വളരെ ലളിതം. ഒരു ഇരയെ,മെലിഞ്ഞ,നിരുപദ്രവകാരിയായ,സന്മാര്‍ഗ്ഗിയായ, തനിക്കു പാര്‍ക്കാന്‍ അവശ്യം വേണ്ടതല്ലാത്ത ഒരല്‍പ്പം മണ്ണുപോലും ഈ വിശാലമായ ഭൂമിയില്‍ നിന്നെടുക്കാത്ത ഒരു പാവം ഇരയെ കോര്‍ത്തെടുക്കുക. നിങ്ങള്‍ക്ക് ഏറ്റവും തന്ത്രശാലിയും വലുപ്പമുള്ളവനുമായ ഏതു മത്സ്യത്തെ വേട്ടയാടാനും അതിനെക്കാള്‍ നല്ല മാര്‍ഗ്ഗം വേറെയില്ല.
ഇര ഒരു പ്രതീകമാണ്. വേട്ടക്കാരനായി, ഭീകരവാദിയായി,സമൂഹത്തെ ബാധിച്ച അര്‍ബ്ബുദമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന നിരുപദ്രവകാരിയായ എല്ലാ മനുഷ്യരുടെയും പ്രതീകം.
ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വേട്ട സുഗമമായി.കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൃഷ്ടിക്കേണ്ടിവരും. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.എളുപ്പ വഴിയുണ്ട്.
ഒരു മനുഷ്യനെ ഭീതിയിലാക്കുക.ലോകം മുഴുവന്‍ അവനെ വേട്ടയാടുകയാണെന്ന് അവനെ വിശ്വസിപ്പിക്കുക.എല്ലാവരും അവനെ ചതിക്കുകയാണ്,എല്ലാവരും അവന്റെ
ചോരക്ക് കൊതിക്കുകയാണ് എന്ന് അവനെ സംശയാലുവാക്കുക.അവന്‍ വളരെ താമസിയാതെ നിങ്ങളുടെ ചൂണ്ടലിന്റെ വലുപ്പത്തിനനുസരിച്ചുള്ള ഇരയായി പരിണമിച്ചു കൊള്ളും.ചുരുക്കത്തില്‍ ഇരയും വേട്ടക്കാരനും ഒരു മനുഷ്യനില്‍തന്നെ ഒളിഞ്ഞിരിക്കുന്ന കഴിവും കഴിവുകേടുമാണ്. ആവശ്യാനുസരണം ഏതിനെ എപ്പോള്‍ ഉപയോഗിക്കണം എന്നതാണ് നയതന്ത്രത്തിലെ ഏറ്റവും പുതിയതും നിഗൂഡവുമായ പാഠം(അത് വ്യക്തികള്‍ തമ്മിലുള്ളതായാലും, രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ളതായാലും,രാഷ്ട്രങ്ങള്‍ തമ്മിലുള്ളതായാലും അങ്ങനെ തന്നെ)സദ്ദാം ഹുസൈന്‍ മുതല്‍ ബിന്‍ലാദന്‍ വരെ, ഗുജറാത്ത് കലാപത്തില്‍ ശുലവും തീപ്പന്തവുമായി സ്വന്തം
അയല്‍ക്കാരനെ ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിച്ച ഹിന്ദുവും മുസ്ലീമും എന്ന് സ്വയം വേര്‍തിരിഞ്ഞ മൃഗങ്ങള്‍ മുതല്‍ മാറാടുകടപ്പുറത്ത് വടിവാളും നാടന്‍ ബോംബും ഉപയോഗിച്ച് പരസ്പരം അടരാടി മരിച്ച കൂലിവേലക്കാരായ പാവം മനുഷ്യര്‍ വരെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഇരകളാണ്.അല്ലെങ്കില്‍ ഭീകരന്മാരായ വേട്ടക്കാരായി ഘോഷിക്കപ്പെട്ടവരാണ്.
ഇങ്ങനെ സ്വയം അറിയാതെ ഭീകരനായ ഒരു വേട്ടക്കാരനായി ഒരു ലോലഹൃദയനായ ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് എന്നതിനെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മനുവിന്റെ ഇര എന്ന കഥ.താന്‍ ചെയ്യുന്നത് എന്താണെന്നുപോലും തിരിച്ചറിയാനാകാത്തവിധം മാനസികമായി അപസൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഇര.ഉറ്റ സുഹൃത്തും സ്വന്തം ഭാര്യയും തന്നെ ചതിക്കുകയാണെന്നും വേണ്ടപ്പെട്ടവരെല്ലാം തന്നെ ചൂഷണം ചെയ്യുകയാണെന്നും ഉള്ള ഒരു ചെറിയ മുറിവ് സ്കൂള്‍കുട്ടികളെ നിഷ്ഠൂരം വെടിവച്ചുകൊല്ലുന്ന ഭീകരമായ അര്‍ബ്ബുദമായി അയാളെ വളര്‍ത്തിയെടുക്കുന്നത് കയ്യടക്കത്തോടെ ആവിഷ്കരിച്ചിരിക്കുന്നു ഇര.ഭീതി എന്ന വികാരം ഭീതിതമായ അവസ്ഥയായി കഥയിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള അടിയൊഴുക്കുകള്‍ ഉള്ളതെന്നു തോന്നാത്ത വിധം കയ്യടക്കത്തോടെ എഴുതിയിട്ടുള്ള ഈ കഥ, ബ്ലോഗ് സാഹിത്യത്തെ പ്രിന്റ് മീഡിയത്തിനുമുന്നില്‍ അധകൃത സാഹിത്യമായി ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒന്നാണ്.അഥവാ അങ്ങനെയുള്ളവര്‍ക്കുനേരെ ഒരു കാര്‍ക്കിച്ചു തുപ്പലാണ്.