ഓര്‍മ്മകളെ ചാരുതയോടെ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാലിക്കാന്‍എളുപ്പമുള്ള മാധ്യമമാണ് കവിത.എത്ര വായനകള്‍ സാധ്യമാക്കിയാലും സമുദ്രത്തില്‍ മുത്തുകള്‍ എന്നപോലെ അര്‍ത്ഥങ്ങള്‍ മുങ്ങിവാരിക്കൊണ്ടിരിക്കാന്‍ വായനക്കാരന് കഴിയുകയും ചെയ്യും.അത്തരത്തില്‍ അര്‍ത്ഥങ്ങളുടെ സമ്പുഷ്ടത കൊണ്ട് മനോഹരമായ ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ “ത്രില്‍”.
വിവിധങ്ങളായ വായനകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അതില്‍ വളരെ ഉദാത്തമായ ഒരു ചിന്ത മുഴച്ചു നില്‍ക്കുന്നുണ്ട്.അത് കവിതയില്‍ പ്രത്യക്ഷത്തില്‍ വിവരിക്കുന്ന കള്ളനും പോലീസും കളിയില്‍നിന്നും എത്രയോ അകലെയുമാണ്. കവിയേയും വായനക്കാരനേയും സമ്പന്ധിക്കുന്ന ഒരു ചിരപുരാതന സത്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുന്നു ഈ കവിത.ഓരോ കവിയും ഓരോ നല്ല കവിതയിലും സ്വയം അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.എളുപ്പത്തില്‍ വായനക്കാരന് വന്നു പിടിക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും കവിതയുടെ തൈലപ്പുല്‍ക്കാടിനു ചുറ്റും ഓടിത്തളര്‍ന്ന് അവന് വരുമെന്നും അവസാനം തന്നെ കണ്ടുപിടിക്കുമെന്നും കവികള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നുമുണ്ട്.ഇത് ഒരു തരം പരസ്പര പൂര്‍ത്തമായ രതിമൂര്‍ച്ചപോലെ വായനക്കാരനും എഴുത്തുകാരനും ആനന്ദമുണ്ടാക്കുന്നു.
വരികളിലെ തൈലപ്പുല്ലുകള്‍ക്കിടയില്‍ ഒന്നെത്തിനോക്കി ഒന്നുമില്ലെന്നു കരുതി വായനക്കാരന് ഓരോ തവണമടങ്ങിപ്പോകുമ്പോഴും കവി അതിനുള്ളില്‍ നിന്ന് ഗൂഢമായി ചിരിക്കുന്നുണ്ടാകുമെങ്കിലും സമയം വൈകുന്തോറും പിടിക്കപ്പെടുന്ന ത്രില്ല് നിഷേധിക്കപ്പെടുന്നതിന്റെ നിരാശ, തന്റെ കവിതയിലേക്കിറങ്ങിവന്ന് തന്നെ അറസ്റ്റുചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്ന നിരാശ അയാളെ മഥിച്ചുതുടങ്ങും .
ഈ ത്രില്ല് തുടരെ നിഷേധിക്കപ്പെടുന്നു എങ്കില്‍ അയാള്‍ കവിതയെഴുത്ത് എന്ന ഒളിച്ചുകളിയില്‍ നിന്ന് പിണങ്ങിപ്പോയെന്നുപോലും വരും.ഈ ദുരവസ്ഥയിലാണ് ചിലപ്പോഴെങ്കിലും ചില കവികളെ സ്വയം തങ്ങളുടെ കവിതക്ക്നിരൂപണം എഴുതാന്‍ പ്രേരിപ്പിക്കുന്നത്.തൈലപ്പുല്‍ക്കാട്ടില്‍ നിന്നും കള്ളന് സ്വയം ഇറങ്ങിവന്ന് “ഞാന്‍ ഇവിടെ ഉണ്ടേ“ എന്നു വിളിച്ചു കൂവുന്നതു പോലെ.
മനസ്സിനെ കുലുക്കിയുണര്‍ത്തുന്ന ഏതാനും രചനകള്‍ ഇന്നും ഇന്നലെയുമായി വായിച്ചതിന്റെ ആനന്ദത്തിലാണ് ഇതെഴുതുന്നത്(ധൃതിയില്‍).നിരാശ നിറഞ്ഞു തുളുമ്പുന്ന വരികളിലൂടെ പ്രത്യാശയുടെ നേര്‍ത്ത ജനാല വെളിച്ചം എവിടെ നിന്നോ ഈ ഗുഹക്കകത്തേക്ക് വീഴുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മൂന്നു കവിതകള്‍.
1.നമ്മള് ഒരേ സമയം വെയില് നനയുമ്പോള്‍ :മനോജ് കാട്ടാമ്പള്ളി
2.എനിക്കു വിരലുകള്‍ നഷ്ടപ്പെട്ട മനുഷ്യരെ ഓര്‍മ്മവരുന്നു :മഴയിലൂടെ
3.നമുക്കു ഗ്രാമങ്ങളില്‍ ചെന്നു കുടിയൊഴിപ്പിക്കാം :R.K Biju (കോലായ)
ഒരു നല്ല കവിതയോ കഥയോ വായിക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്.ചിലപ്പോള്‍ സിനിമ കാണുമ്പോഴും. ജീവിതം. ജീവിക്കാന്‍ കൊള്ളാത്തതല്ലെന്നു തോന്നിക്കുന്ന, അങ്ങനെ വിളിച്ചു പറയുന്ന വ്യംഗ്യങ്ങള്‍ മിക്കപ്പോഴും ഒളിച്ചിരിക്കുന്നത് പ്രത്യാശയുടെ സുവിശേഷ പ്രചാരണങ്ങളിലല്ല മറിച്ച് ഇത്തരം ഇരുണ്ട ദുഖങ്ങളുടെ ചെറുദ്വീപുകളിലാണെന്ന എന്റെ നിഗമനത്തെ ശരിവയ്ക്കുന്നു ഈ വരികള്‍.ആത്മഹത്യാ സെല്ലിലേക്കുള്ള ഫോണ്‍ വിളികളാണ് നിരാശാഭരിതമായ ഓരോ കവിതയും എന്ന് മിക്കപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് .എന്തെങ്കിലും പ്രതീക്ഷകള്‍ കേള്‍ക്കാനാകും, മരിക്കാതെ കഴിക്കാനാകും എന്ന അടങ്ങാത്ത വ്യാമോഹം നിറച്ചു വച്ച ശബ്ദത്തില്‍ അവര്‍ സംസാരിക്കുന്നു.ഈ കവികള്‍ നമ്മോടു സംസാരിക്കുന്നതും അതേ പതിഞ്ഞ സ്വരത്തില്‍ തന്നെ.