കേരളാ കഫേ - ചിലകുറിപ്പുകൾ

ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി നെഞ്ചുവിരിച്ചു നിന്ന മലയാള സിനിമ ഏകതാനമായ പുരുഷവേഷങ്ങളുടെ കെട്ടിയാടലുകളായി അധ:പതിച്ചത് ദേവാസുരം എന്ന സിനിമയോടെയാണെന്ന് തോന്നിയിട്ടുണ്ട്. അതിനു ശേഷമാണ് മോഹൻ‌ലാൽ എന്ന കറതീർന്ന നടൻ മംഗലശേരി നീലകണ്ഠൻ എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ നിഴലായി ഒതുങ്ങിപ്പോയത്. രഞ്ജിത്ത് ദേവാസുരം എന്ന സിനിമയിലൂടെ രചിച്ചത് പിൽക്കാലത്തെ മലയാളം വാണിജ്യ സിനിമയുടെ തിരക്കഥയായിരുന്നു.

മീശയുള്ള മോഹൻ‌ലാൽ മീശയില്ലാത്ത മമ്മൂട്ടി

ദേവാസുരത്തിലെ മോഹൻലാലിന്റെ മീശയുടെ സ്റ്റിയറിംഗ് ഐ.വി ശശിയുടെ കയ്യിൽ നിന്ന് ഷാജികൈലാസ് ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ പ്രതിഭാശാലിയായ ഒരു നടൻ ബെല്ലും ബ്രേക്കുമില്ലാതെ ട്രാക്ക് തെറ്റി ഓടാൻ തുടങ്ങി.ആ ഓട്ടം ഇനിയും നിലച്ചിട്ടില്ല. ഭ്രമരം എന്ന വളരെയധികം സിനിമാറ്റിക് ആയ ഒരു ചിത്രത്തിന്റെ അവസാന സീനുകളിൽ പോലും ആ ഓട്ടത്തിന്റെ വീൽ‌പ്പാടുകൾ കാണാം. മോഹൻലാലിന്റെ മാത്രം പ്രശ്നമല്ലായിരുന്നു ഇത്. മമ്മൂട്ടിമുതൽ മനോജ് കെ ജയൻ വരെ നടനവൈഭവമുള്ള എല്ലാ നായക നടന്മാർക്കും ട്രാക്ക് തെറ്റി.മീശയിലാണ് മലയാളസിനിമയുടെ വിജയസാധ്യത എന്ന ധാരണ എങ്ങും പരന്നു. മീശക്കഥകൾക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും കുത്തിയിരിപ്പു തുടങ്ങി. ‘നായിക‘ എന്ന കെട്ടുകോലങ്ങൾ നായകനുചുറ്റും പാറിപ്പറക്കുന്ന പൈങ്കിളികളായി മാറി. ഏറെ വൈകിയാണെങ്കിലും സിനിമാ ലോകത്തുള്ളവർ മലയാള സിനിമ ട്രാക്ക് തെറ്റിയാണ് ഓടുന്നതെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. അത്തരം ഒരു തിരിച്ചറിവിന്റെയും തിരുത്തൽ നടപടികളുടേയും പ്രതിഫലനമായിട്ടു വേണം “കേരളാ കഫേ” എന്ന ‘ചെറുസിനിമാ സമാഹാര‘ത്തെ കാണേണ്ടത്. മംഗലശേരി നീലകണ്ഠന്റെ മീശയെ സൃഷ്ടിച്ച രഞ്ജിത് തന്നെ കേരളാ കഫേ എന്ന സിനിമയുടെ രൂപകല്പനയിലൂടെ മീശയില്ലാത്ത/മീശ പിരിക്കാത്ത നായകൻമാരെയും സൃഷ്ടിച്ചു എന്നത് ചരിത്രപരമായ നിയോഗം ആയിരിക്കും. മംഗലശേരി നീലകണ്ഠനെപ്പോലെ “വെട്ടിയിട്ട കൈ കെട്ടിവച്ച്” പോരാട്ടത്തിനുവരുന്ന ഒറ്റ കഥാപാത്രം പോലും ഇതിലെ പത്തു സിനിമകളിലും ഇല്ലെങ്കിലും ചെറു സിനിമകളുടെ ഈ സമാഹാരം മലയാള സിനിമയുടെ ഇനിയുള്ള കാലത്തെ ഭരിക്കാൻ പോന്നതാണ്.

കേരള കഫേയുടെ വിജയം - സന്തോഷിക്കാൻ ചില കാരണങ്ങൾ

ഇന്ന് തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിൽ ഈ സിനിമാസമാഹാരം കാണാനുള്ള ടിക്കറ്റ് ക്യൂവിന്റെ നീണ്ട വാലിൽ ഒരു കണ്ണിയാവുമ്പോൾ, ബാൽക്കണിയിൽ ഒറ്റസീറ്റുപോലും മിച്ചമില്ലാതെ വിറ്റുപോയിരിക്കുന്ന കാഴ്ച കാണുമ്പോൾ, ഓരോ സംവിധായകനേയും പരിചയപ്പെടുത്തി സിനിമ അവസാനിക്കുന്നത് വരെ കാണികൾ സീറ്റ് വിട്ട് പോകാതെ അമർന്നിരിക്കുന്നത് കാണുമ്പോൾ ഒക്കെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ മനസ് നിറഞ്ഞ സന്തോഷമായിരുന്നു. ഈ സിനിമയുടെ വിജയം മലയാള സിനിമയ്ക്ക് ഏറെ സ്വാതന്ത്ര്യങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ഏറെ സന്തോഷം തോന്നുന്നത് മൂന്ന് കാരണങ്ങളാലാണ്.

ഒന്നാമത്തേത്, രണ്ടരമണിക്കൂർ (കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും) ദൈർഘ്യമുണ്ടെങ്കിലേ തിയേറ്ററിൽ റിലീസ് ചെയ്യാവുന്ന ഒരു കമേഴ്സ്യൽ സിനിമ ഉണ്ടാകൂ എന്ന നിയമം ഇതോടെ അവസാനിക്കുകയാണ്. പത്തോ ഇരുപതോ മിനുട്ട് ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ സമാഹാരങ്ങൾ തിയേറ്ററിൽ എത്തിക്കാമെന്നത് കുറഞ്ഞ മുതൽമുടക്കുമായി സിനിമ പിടിക്കാനിറങ്ങുന്ന പുതിയ സിനിമാക്കാർക്ക് പ്രത്യാശ നൽകുന്ന പുരോഗതിയാണ്. ഒരുപക്ഷേ കേരള കഫേ മലയാളത്തിലെ ആദ്യത്തെ ചെറു ചലചിത്ര സമാഹാരമായി അറിയപ്പെട്ടേക്കും.

രണ്ടാമത്തേത്, താരങ്ങൾ, പാട്ട്, സ്റ്റണ്ട് തുടങ്ങി സ്ഥിരം ചേരുവകൾ ഉണ്ടെങ്കിലേ മലയാളി തിയേറ്ററിലെത്തൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്.കേരള കഫേയിലെ പത്തു ചെറുചിത്രങ്ങളിൽ ആറെണ്ണവും ശരാശരിയിലും താഴെ നിലവാരമുള്ളവയാണ്.എന്നിട്ടും കേരളാ കഫേ കാണാൻ തിയേറ്ററിൽ ആളെത്തുന്നു. നിലവാരമുള്ള ചിത്രങ്ങൾ എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ താരസാമീപ്യം കൊണ്ടല്ല സ്വീകരിക്കപ്പെടുന്നത്.അതായത് പുതുമുഖങ്ങളെ വച്ചും കുറഞ്ഞ ചിലവിലുമുള്ള ചെറു ചലചിത്ര സംരംഭങ്ങൾക്ക് പ്രദർശന സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവ് ഈ ചിത്രത്തിന്റെ വിജയം ഉണ്ടാക്കുന്നുണ്ട്.

മൂന്നാമത്തേത്, ശ്രദ്ധിക്കപ്പെടുന്ന ചലചിത്രങ്ങളിൽ രണ്ടെണ്ണം സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണെന്നതാണ്.

എടുത്തുപറയേണ്ട ചിത്രങ്ങൾ

കേരളാ കഫേയിൽ കണ്ട ചലച്ചിത്രങ്ങളിൽ എടുത്തുപറയാവുന്ന നാലു ചിത്രങ്ങളാണ് ഉള്ളത്
രേവതിയുടെ “മകൾ“, അഞ്ജലി മേനോന്റെ “ഹാപ്പി ജേർണി“, ലാൽ ജോസിന്റെ “പുറം കാഴ്ചകൾ“, അൻ‌വർ റഷീദിന്റെ “ബ്രിഡ്ജ്“ എന്നിവ.

മകൾ എന്ന ചെറുചിത്രം മനസിൽ ഉണ്ടാക്കിയ മുറിവ് ഒരിക്കലും ഉണങ്ങുന്ന ഒന്നല്ല. എത്ര മഹത്തായ ആശയത്തേയും പണത്തിനുവേണ്ടിയുള്ള കെണിയാക്കി ഉപയോഗിക്കാൻ മനുഷ്യനു കഴിയുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. തിരക്കഥയുടെ ഒതുക്കം, അഭിനേതാക്കളുടെ തെരെഞ്ഞെടുപ്പ്, ലൊക്കേഷൻ, സംവിധാനമികവ് ഒക്കെ സിനിമയെ മറക്കാനാവാത്തതാക്കുന്നു.

അഞ്ജലി മേനോന്റെ ഹാപ്പി ജേർണി കഥയില്ലായ്മയിൽ നിന്ന് മനോഹരമായ ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ്. ജഗതിയുടെയും നിത്യാ മേനോന്റെയും അഭിനയമികവും, എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സംവിധായികയ്ക്കുള്ള കയ്യടക്കവും എടുത്തുപറയേണ്ടതാണ്.

പുറം കാഴ്ചകൾ ലാൽ ജോസിന്റെ സംവിധാനമികവിന് അടിവരയിടുന്നു.

“ബ്രിഡ്ജ്“ ഒരു പിന്തിരിപ്പൻ അടിയൊഴുക്കുള്ള മികച്ച സാക്ഷാത്കാരം

തിയേറ്ററിൽ ഏറ്റവും കയ്യടി നേടിയ ചിത്രം അൻ‌വർ റഷീദിന്റെ ബ്രിഡ്ജ് ആണ്.ദൃശ്യഭംഗിയുടെ സമ്പന്നതകൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും സാങ്കേതികമായി മികച്ച ചലചിത്രമാകുന്നുണ്ട്, നിലപാടുകൊണ്ട് പിന്തിരിപ്പനായ ഈ ചിത്രം . മെലോ ഡ്രാമയിൽ കരളലിയാനും നായക കഥാപാത്രത്തിന്റെ കാപട്യത്തോട് സ്വയം ഇഴുകാനുമുള്ള മലയാളിയുടെ സഹജവാസനകൊണ്ടാകാം ഈ ചിത്രത്തിന് പ്രേക്ഷക പിന്തുണ ഏറെ ലഭിക്കുന്നത്. ഒരേ സമയം നടക്കുന്ന രണ്ട് ഉപേക്ഷിക്കലുകളാണ് ബ്രിഡ്ജിന്റെ ഉള്ളടക്കം. സലീം കുമാർ അവതരിപ്പിക്കുന്ന നായക കഥാപാത്രം അമ്മയെ വളരെയധികം സ്നേഹിക്കുന്നവനാണ്. വാർദ്ധക്യം കൊണ്ട് ഓർമയും കാഴ്ചയും നഷ്ടപ്പെട്ട അമ്മയാണെങ്കിൽ കിടക്കയിൽ തന്നെ ഒന്നിലധികം തവണ മലമൂത്ര വിസർജനം ചെയ്യുന്നവളും ഭക്ഷണക്കാര്യത്തിലും മറ്റും ആവശ്യമില്ലാതെ ശാഠ്യം പിടിക്കുന്നവളും. കല്പന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രത്തിനും നായകന്റെ അമ്മയോട് സഹതാപമുണ്ട്. പക്ഷേ വൃദ്ധയായ അമ്മ കുടുംബത്തിൽ അലോസരമാകുന്നു. വൃദ്ധയായ അമ്മയാണെങ്കിൽ സിനിമയുടെ തുടക്കം മുതൽ മകൻ, തന്നെ പട്ടണം ചുറ്റാൻ കൊണ്ടുപോകുന്ന ദിവസവും കാത്തിരിക്കുകയാണ്. ഒടുവിൽ അമ്മയുടെ ശല്യം സഹിക്കവയ്യാതെ സ്നേഹനിധിയായ മകൻ അമ്മയെ ടൌണിൽ കൊണ്ടുപോകുന്നു, സിനിമ കാണിക്കുന്നു, സിനിമാ തിയേറ്ററിൽ തന്നെ ഉപേക്ഷിച്ചു പോരുന്നു. നിവൃത്തിയില്ലാതെ( ? ) അമ്മയെ ഉപേക്ഷിച്ചുപോരുന്ന മകന്റെ കരഞ്ഞൊഴുകുന്ന മുഖത്തെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്.

രണ്ടാമത്തെ കഥ ഒരു പൂച്ചക്കുഞ്ഞിന്റേയും കുട്ടിയുടെയുമാണ്. അമ്മയില്ലാത്ത ഒരു കൊച്ചുകുട്ടി അച്ഛനറിയാതെ, തെരുവിൽ നിന്ന് കിട്ടുന്ന ഒരു പൂച്ചക്കുഞ്ഞിനെ ഓമനിച്ചുവളർത്തുന്നു. അച്ഛൻ അതറിയുകയും കുട്ടിയിൽ നിന്നും പൂച്ചക്കുഞ്ഞിനെ പറിച്ചെടുക്കുകയും നഗരത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.പൂച്ചക്കുഞ്ഞിനായി കരഞ്ഞ് കുട്ടിക്ക് പനിപിടിക്കുമ്പോൾ സ്നേഹമയനായ അച്ഛൻ പാതിരാത്രി തന്നെ താൻ പൂച്ചയെ ഉപേക്ഷിച്ചിടത്ത് തെരയുന്നു. പക്ഷേ അയാൾക്കു പൂച്ചക്കുഞ്ഞിനെ കണ്ടെത്താനാകുന്നില്ല.ഇവിടെയും സ്നേഹമയനായ ആ അച്ഛന്റെ ആശങ്കാകുലമായ മുഖമാണ് കാമറ പ്രേക്ഷകനുവേണ്ടി മുന്നോട്ട് വെക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട രണ്ടു ജീവികളും ഒന്നിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്

നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും.

പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷൻ ആൻഡ്ര്യൂസ്(ഉദയനാണ് താരം) അൻ‌വർ റഷീദ് (രാജമാണിക്യം) അമൽ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങൾ മികച്ച വിജയം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.കുടുംബം,പ്രണയം,പാട്ട്,നായകൻ, നായിക, താരം ഈ പന്ഥാവിൽ തന്നെയായിരുന്നു ഇവയൊക്കെയും.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമാകുന്നത്.

അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചർ പറയുന്നത്.കരിമണൽ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉൻ‌മൂലനാശനം ചെയ്യാനുള്ള ഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന ഒരു പത്രലേഖികയുടെയും അഭിഭാഷകനായ ഭർത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെർനെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാൻ സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ
കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ
അന്ധമായി വിശ്വസിക്കുന്ന കൂർമ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ അതിശയോക്തി കലർന്ന സ്ഥിരം
ചേരുവകളുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകളാണെന്ന് പറയാതെ വയ്യ.വർഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്ഫോടനം
കൊണ്ടും ഉള്ള ഒഴിപ്പിക്കൽ തന്ത്രങ്ങൾക്ക് മറ്റൊരു മാർഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ
യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ
ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാൽ പ്രമേയത്തെ മാറ്റി നിർത്തിയാൽ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കൽ‌പ്പിക്കാൻ കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചർ എന്ന സിനിമ പ്രേക്ഷകനെ അഭിമുഖീകരിക്കുന്നത്.അവതരണം,താരനിർണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയിൽ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുൻപ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ പതിവു വഴിയിൽ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങൾ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റിൽ ഊന്നി നിൽക്കാനുള്ള ആർജ്ജവം പാസഞ്ചർ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിൻബലമില്ലാതെയും ഒരു മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ മികവാണ്.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കൽ‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതൽ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താൻ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകൻ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കൽപ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകൻ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദൻ മേനോൻ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീർച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാൻ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കിൽ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കൽ‌പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കർ.

ദിലീപ്,മംത,ശ്രീനിവാസൻ,ആനന്ദ് സാമി,ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളെക്കാൾ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നർമ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയിൽ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചർ പുലർത്തുന്നത്
എങ്കിലും.സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യതിചലിക്കാനുള്ള ആർജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത
രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചർ സമീപകാലത്ത് വന്ന നവസംവിധായകരുടെ
സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.


എഴുത്ത് ഓൺ‌ലൈനിൽ വന്നത് ഓർമ്മയ്ക്കായി സൂക്ഷിക്കുന്നത്

പത്രഭാഷയിൽ ഓരോ വാർത്തയും (ഫാക്റ്റ്‌) ഓരോ സ്റ്റോറിയായാണ്‌ (ഫിക്ഷൻ) അറിയപ്പെടുന്നത്‌. ആ അർത്ഥത്തിലാണെങ്കിൽ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന കലയാണ്‌ പത്രങ്ങൾ നിർവഹിക്കുന്നത്‌ എന്നു പറയണം. പത്രങ്ങളിലൂടെ പുരോഗമിക്കുന്ന ഒരു ലോകത്തെ സംബന്ധിച്ചാണെങ്കിൽ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ വേർതിരിച്ചെടുക്കുക എന്ന ദിനചര്യയാണ്‌ ജീവിതം എന്നും . പത്രങ്ങൾ ആധികാരികഗ്രന്ഥമാകുന്ന ഒരു ലോകത്തിൽ അങ്ങനെ പൾപ്പ്‌ഫിക്ഷൻ ഒരു പാഠപുസ്തകമാകുന്നു. (ഇവിടെ പത്രം എന്ന വാക്ക്‌ എല്ലാ വാർത്താമാധ്യമങ്ങളേയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌).ഇങ്ങനെ പത്രങ്ങൾ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനെ അഭിമുഖീകരിക്കുകയാണ്‌ വി.എം.ദേവദാസിന്റെ ഡിൽഡോ - ആറുമരണങ്ങളുടെ പൾപ്പ്ഫിക്ഷൻ പാഠപുസ്തകം എന്ന നോവൽ.

പരസ്പര ബന്ധമില്ലെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുന്ന ആറു മരണങ്ങളുടെയും അവയ്ക്ക്‌ നിദാനമായ ഒരു ജീവിതത്തിന്റേയും കഥയാണ്‌ ഈ നോവൽ എന്ന്‌ ഒറ്റവരിയിൽ പറയാം. യാന്ത്രികമായ ലൈംഗീകതയെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഡിൽഡോകളും എന്തും വിൽപ്പനക്കു വെയ്ക്കുന്ന വിപണിയായ പുതിയലോകക്രമത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ പാലികാബസാറും ലക്ഷ്യം നഷ്ടപ്പെട്ട്‌ കാൽപ്പനികമായി മാറിക്കഴിഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി മാവോയിസ്റ്റ്‌ തീവ്രവാദിയും വസ്തുതകളെ ഉപരിതലത്തിൽ മാത്രം സ്പർശിച്ചുപോകുന്ന വിവരവിനിമയമാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ പത്രവാർത്തകളും നോവലിൽ നിരക്കുന്നു. ഇങ്ങനെ നോവലിലെ കഥാപാത്രങ്ങളും,കാലവും, പ്രമേയവും,പശ്ചാത്തലവും ഒക്കെ പ്രാതിനിധ്യസ്വഭാവം ആർജിക്കുന്നത്‌ വായനക്കാരൻ തിരിച്ചറിയുമ്പോഴാണ്‌ വെറും ആറുമരണങ്ങളുടെ കഥ എന്ന നിലയിൽ നിന്ന്‌ അധുനാധുനികമായ സമകാലജീവിതത്തിന്റെ സമീപക്കാഴ്ചയായി നോവൽ മാറുന്നത്‌ .

നോവൽ ആമുഖത്തിൽത്തന്നെ പറയുന്നതുപോലെ പത്രവാർത്തകളിലൂടെയാണ്‌ നാം പാഠപുസ്തകത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. പാഠപുസ്തകത്തിന്റെ ഘടനയിൽ നോവലിന്റെ ഓരോ അധ്യായവും ഓരോ പത്രവാർത്തകൾക്കും, അവയിലൂടെ നാമറിയുന്ന കഥാപാത്രങ്ങളുടെ ആത്മകഥനത്തിനും ഒടുവിൽ ചോദ്യോത്തരങ്ങളുടെ ഒരു അഭ്യാസം പേറുന്നുണ്ട്‌ . അഭ്യാസം എന്ന വാക്ക്‌ എല്ലാ അർത്ഥത്തിലും പ്രയോഗസാധ്യതയുള്ള ഒന്നാണ്‌ ഇവിടെ. ഓരോ വായനക്കാരനും ഓരോ അഭ്യാസിയാണ്‌. കഥയ്ക്കുള്ളിൽ നിന്ന്‌ യഥാതഥത്തെ കുഴിച്ചെടുക്കുന്നതിന്‌ പാടവമുള്ള ഒരു അഭ്യാസിക്കുതന്നെയല്ലേ കഴിയുകയുള്ളു. ആറുമരണങ്ങൾ ആറ്‌ കഥകളാണ്‌, ആറ്‌ കഥകൾ ആറ്‌ വസ്തുതകളാണ്‌, ആറ്‌ വസ്തുതകൾ ആറ്‌ വഴികളാണ്‌. നോവലിലേക്ക്‌ പ്രവേശിക്കാൻ പാലികാബസാർ എന്ന അണ്ടർഗ്രൗണ്ട്‌ മാർക്കറ്റിലേക്ക്‌ പ്രവേശിക്കുന്നപോലെ ഈ ആറുവഴികളിൽ ഏതുവേണമെങ്കിലും വായനക്കാരന്‌ തിരഞ്ഞെടുക്കാം എന്ന സൗകര്യമുണ്ട്‌. പക്ഷേ ഒടുവിൽ നോവലിൽ നിന്നും പുറത്ത്‌ പോകാൻ ഏഴാമത്തെ വഴിമാത്രമേ ലഭ്യമായിട്ടുള്ളൂ. അത്‌ മരണത്തിൽ അവസാനിക്കുന്നതല്ലതാനും. ഇങ്ങനെ ഘടനാപരമായ പ്രത്യേകതകൾ കൊണ്ട്‌ ആവർത്തിച്ചുള്ള വായനകൾക്ക്‌ അനവധി മാർഗങ്ങൾ തുറന്നിടുന്നു എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും പ്രധാന സവിശേഷത.
പത്രങ്ങൾ ആറുമരണങ്ങളേയും പരസ്പരബന്ധമില്ലാത്ത ആറ്‌ വാർത്തകളായി അവതരിപ്പിച്ചിരിക്കുന്നു. നോവലിന്റെ കഥാശരീരത്തെ ശസ്ത്രക്രിയചെയ്തുകൊണ്ടാണ്‌ ഓരോ ആത്മകഥനത്തിനും ഒടുവിലെ അഭ്യാസങ്ങൾ നിലകൊള്ളുന്നത്‌. മുൻപ്‌ പറഞ്ഞപോലെ പത്രങ്ങൾ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന ജോലിയിൽ ഏർപ്പെടുമ്പോൾ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ ചികഞ്ഞ്‌ കണ്ടെത്തേണ്ടുന്ന അനുവാചകന്റെ ബാധ്യതയെ ഓർമ്മിപ്പിക്കുന്നു ഈ അഭ്യാസങ്ങൾ. പക്ഷേ അഭ്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ വേണമെങ്കിൽ വായന മുഴുമുപ്പിക്കുകയും അങ്ങനെ ഒര്‌ (അ)പൂർണ്ണവായനക്ക്‌ ശേഷം അഭ്യാസങ്ങളിലേക്ക്‌ മടങ്ങിവരുകയും ചെയ്യാം എന്ന്‌ നോവൽ തുടക്കത്തിൽ തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ അഭ്യാസങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ട്‌ വായന പൂർണമാക്കാം എന്ന സൗകര്യമൊട്ടില്ല താനും.ഓരോ അഭ്യാസവും ഒരു പബ്ലിക്‌ എക്സാമിനേഷൻ റാങ്ക്‌ ഫയൽ എന്നപോലെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഓരോ മരണത്തേയും പുനരുത്പാദിപ്പിക്കുന്നുണ്ട്‌. വാർത്തകളെ വിവരങ്ങളും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആക്കി റാങ്ക്ഫയലുകളിലേക്ക്‌ പരിപ്രേഷണം ചെയ്യുക എന്നത്‌ ഹൃദയത്തെക്കാൾ തലച്ചോറുകൊണ്ട്‌ ജീവിക്കുന്ന പുതിയലോകത്തിന്റെ പൊതു സ്വഭാവമാണല്ലോ. ഇതും കൂടി കൂട്ടിവായിക്കുമ്പോഴാണ്‌ ഘടനാപരമായ പരീക്ഷണം എന്നതിലുപരി ഈ അഭ്യാസങ്ങൾക്ക്‌ നോവലിന്റെ നിലപാട്തറയിൽ ഉള്ള സാംഗത്യം നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌.

നോവൽ പ്രതിപാദിക്കുന്ന ആറുമരണങ്ങളിൽ ആദ്യത്തേത്‌ കൊച്ചിയിലെ ഒരു മാവോയിസ്റ്റ്‌ തീവ്രവാദിയുടെ ഏറ്റുമുട്ടൽ മരണമാണ്‌. പത്രവാർത്തകൾക്ക്‌ വിരുദ്ധമായി മരണപ്പെട്ടയാൾ സ്വന്തം ജീവിതത്തെ അഥവാ മരണത്തെ വിവരിക്കുമ്പോൾമാത്രമാണ്‌ നാം മാവോയിസ്റ്റ്‌ തീവ്രവാദി യഥാർത്ഥത്തിൽ മാവോയിസ്റ്റ്‌ തീവ്രവാദിയല്ലെന്നും ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ഏറ്റുമുട്ടൽ അല്ലെന്നും മരണം മാത്രമാണ്‌ വാർത്തയിൽ സത്യമായുള്ളതെന്നും തിരിച്ചറിയുന്നത്‌.മാവോയിസ്റ്റ്‌ തീവ്രവാദിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവൻ വിപ്ലവത്തെക്കുറിച്ചല്ല സെക്സ്‌ ഡോളുകളെക്കുറിച്ചാണ്‌ വാചാലനാകുന്നത്‌. ലൈംഗീകപ്പാവകളുടെയും ഡിൽഡോകളുടേയും കാര്യത്തിലെന്നപോലെ മാവോയിസ്റ്റ്‌ ലഘുലേഖകളും ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ പത്രവാർത്തകളിലെ കഥയും അഭ്യാസങ്ങളിലെ വസ്തുതകളും പരസ്പരം യോജിച്ചുപോകുന്നില്ല.

നോവലിലെ മറ്റെല്ലാ മരണങ്ങളും കൊലപാതകങ്ങളോ ആത്മഹത്യകളോ ആണ്‌. ലൈംഗീകതയും വിപ്ലവവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകാൻ തരമില്ലാത്തത്‌ കൊണ്ട്‌ മാവോയിസ്റ്റ്‌ തീവ്രവാദിയേയോ അയാളുടെ രാഷ്ട്രീയത്തെയോ നാം എവിടെയും പ്രതീക്ഷിക്കുന്നില്ല.മുൻപ്‌ പറഞ്ഞപോലെ ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ വിപ്ലവകരമായ ഈ രണ്ട്‌ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഇല്ല എന്ന്‌ പത്രവാർത്തകളെ മുഖവിലക്കെടുത്തുകൊണ്ട്‌ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ വാർത്തകളിലെ വ്യക്തികൾ സംസാരിച്ചുതുടങ്ങുന്നതോടെ കഥമാറുകയായി. പാരസ്പര്യത്തിന്റെ വിദൂരസാധ്യതകൾ പോലും ഇല്ലെന്ന മുൻവിധികൾ തകിടം മറിച്ചുകൊണ്ട്‌ യാന്ത്രികമായ രതിയും കാൽപ്പനികമായ രാഷ്ട്രീയവും നേർ രേഖയിൽ നിലയുറപ്പിക്കുന്നു.

പരസ്പരം ബന്ധുക്കളോ ശത്രുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ അല്ലെങ്കിൽപ്പോലും നോവലിലെ ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രത്തിന്റെ മരണത്തിന്‌ ഏതുവിധത്തിൽ കാരണമായിരിക്കുന്നു എന്ന അന്വേഷണം ഈ പൾപ്പ്‌ ഫിക്ഷനെ ഒരു ഡിറ്റക്റ്റീവ്‌ നോവൽ എന്ന നിലയിലുള്ള പുനർവായനക്ക്‌ സാധ്യത നൽകുന്നുണ്ട്‌ . അത്തരം ഒരു വായനയിൽ വായനക്കാരൻ എത്തിച്ചേരുന്ന 'കുറ്റാന്വേഷകൻ തന്നെ കുറ്റവാളിയാകുന്നു' എന്ന കാഴ്ചയാണ്‌ ഈ നോവൽ നൽകുന്ന ഏറ്റവും മിഴിവുറ്റ വായനാനുഭവം എന്ന്‌ തോന്നുന്നു. നോവലിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ ഡിൽഡോ വിൽക്കുന്ന പെൺകുട്ടിയെ സ്പോൺസർ ചെയ്യുന്നതിന്‌ വേണ്ടി വരുന്ന അധിക ചെലവ്‌ കണ്ടെത്തുന്നത്‌ പരിശോധനക്കിടെ പിടിക്കപ്പെടുന്ന ഡിൽഡോകളും സെക്സ്‌ ഡോളുകളും കരിഞ്ചന്തയിലെ ഏജന്റിന്‌ കൈമാറ്റം ചെയ്തുകൊണ്ടാണ്‌. ഇങ്ങനെ പാലികാബസാറിൽ എത്തിച്ചേരുന്ന ഡിൽഡോകൾ തന്നെയാണ്‌ വിൽപ്പന നടത്താനായി പെൺകുട്ടിക്ക്‌ ഏൽപ്പിക്കപ്പെടുന്നതും അങ്ങനെ അന്തിമമായി അവളുടെ മരണത്തിന്‌ ഹേതുവാകുന്നതും.ഇങ്ങനെ പ്രത്യേകതകളൊന്നുമില്ലാത്ത ആറു മരണങ്ങളുടെ കഥയായി വെവ്വേറേ റിപ്പോർട്ട്‌ ചെയ്യപ്പെട്ട പത്രവാർത്തകളിലൂടെ നോവലിലേക്ക്‌ പ്രവേശിച്ച വായനക്കാരൻ എത്തിച്ചേരുന്നത്‌ ചോരനൂലുകൾ പോലെ ഇടകലരുന്ന പ്രണയത്തിന്റേയും,രതിയുടേയും, കാൽപ്പനിക രാഷ്ട്രീയത്തിന്റേയും അധോലോക ബന്ധത്തിന്റെ നടുത്തളത്തിലാണ്‌.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രണയത്തിലും കവിതകളിലും മുഴുകി കാൽപ്പനികമായൊരു ജീവിതം നയിക്കുന്ന സ്വപ്നജീവിയാണ്‌ ഞാൻ എന്ന്‌ ഒറ്റവരിയിൽ ജീവിതത്തെ വിവരിക്കുന്ന മാവോയിസ്റ്റ്‌ തീവ്രവാദിയാണ്‌ നോവലിൽ മരണത്തെ അതിജീവിക്കുകയും മരിച്ചവർക്കൊപ്പം സ്വന്തം കഥ പറയുകയും ചെയ്യുന്ന ഒരേയൊരു കഥാപാത്രം. അയാൾ തന്നെയാണ്‌ നോവലിലെ നായകനും വില്ലനും എന്ന്‌ വിശേഷിപ്പിക്കാം. നോവലിലെ ആറുപേരുടെയും (അതെ, ഒരു സാധാരണ മരണം എന്ന്‌ നോവൽ വിശേഷിപ്പിക്കുന്ന തുണിമിൽ തൊഴിലാളി ഉൾപ്പെടെ ആറുപേരുടേയും) മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ ഉത്തരവാദിയാകുന്നത്‌ അയാൾ തന്നെയാണ്‌. തിരസ്കൃത പ്രണയത്തിന്റെ വേദനയിൽ നിന്ന്‌ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്‌ അയാൾ തീവ്രവാദത്തിന്റെ കാൽപ്പനിക രാഷ്ട്രീയത്തിലേക്ക്‌ ഒളിച്ചോടുന്നത്‌. കാൽപ്പനികത അയാളുടെ സന്തത്ത സഹചാരിയാണ്‌. മറ്റൊരു പുരുഷനുമായുള്ള കാമുകിയുടെ വിവാഹ ശേഷവും അവളുടെ ഫോട്ടോ പഴ്സിൽ തിരുകി നടക്കുകയും ആ ഫോട്ടോ കീറിക്കളയാൻ നിർബന്ധിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥനോട്‌ ബാലിശമായ പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്‌ അയാൾ.

നോവലിൽ മരണപ്പെടുന്ന മറ്റു രണ്ടുപേർ സ്ത്രീകഥാപാത്രങ്ങളാണ്‌ . ഒരാൾ അനാഥാലയത്തിലെ പെൺകുട്ടിയാണ്‌, പിങ്ക്‌ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഡിൽഡോ സ്വന്തമാക്കാൻ മാത്രമായി ഡിൽഡോ വിൽപ്പനയ്ക്ക്‌ ഏജന്റാകുന്നവൾ, വിരലുകൾ കൊണ്ട്‌ രതിയുടെ ശലഭച്ചിറകുകൾ വരച്ചുകൊണ്ട്‌ മരണത്തിലേക്ക്‌ നടക്കുന്നവൾ. മറ്റേയാൾ കാമുകൻ ചുംബിച്ച ഇടതുമുല വേദന പൊറാഞ്ഞ്‌ മുറിച്ചുകളഞ്ഞവൾ, 31 അടി ഉയരമുള്ള കെട്ടിടമായി സ്വന്തം ജീവിതത്തെ സങ്കൽപ്പിച്ചുകൊണ്ട്‌ ഗ്രൗണ്ട്‌ സീറോയിലെ പ്രശാന്തിയിലേക്ക്‌ കുതിക്കുന്നവൾ. രണ്ടുപേരും കാൽപ്പനികമായ സ്വപ്നജീവിതം തന്നെയാണ്‌ നയിക്കുന്നത്‌, തീവ്രവാദികൾ അല്ല എങ്കിലും.

മരണപ്പെടുന്നതിൽ അവസാനത്തെയാൾ ഒരു തുണിമിൽ തൊഴിലാളിയാണ്‌. സംഭവബഹുലമൊന്നുമല്ലാത്ത ഒരു മരണം. തുണിമില്ലിൽ ജോലിക്കിടെ കുഴഞ്ഞുവീണ്‌ മരിക്കുകമാത്രമാണയാൾ. നോവലിൽ കാര്യമായി ഇടപെടലുകൾ ഒന്നും ഇല്ലെന്ന്‌ നോവൽ തന്നെ ഒഴിവാക്കുന്ന അയാളുടെ സാധാരണമരണത്തെ എന്തിന്‌ ആറാമത്തെ മരണമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന്‌ നമുക്ക്‌ അത്ഭുതം തോന്നിയേക്കാം. പൾപ്പ്‌ ഫിക്ഷൻ എന്ന നിലയിലോ, കുറ്റാന്വേഷണം എന്ന നിലയിലോ നോവൽ വായിച്ച്‌ തീർക്കുമ്പോൾ നമുക്ക്‌ ഒരിക്കലും അയാളുടെ സാധാരണത്തിൽ സാധാരണമായ മരണത്തിന്‌ പ്രത്യേകതകളൊന്നും തോന്നുകയുമില്ല. ഇവിടെയാണ്‌ നോവലിന്റെ മറ്റൊരു വായനാ സാധ്യത ആരായുന്നതിന്‌ നാം നിർബന്ധിതരാകുന്നത്‌. അതാണ്‌ പൾപ്പ്‌ ഫിക്ഷൻ എന്ന്‌ മുഖക്കുറിപ്പോടെ അവതരിച്ചിരിക്കുന്ന നോവലിന്റെ ഏറ്റവും തീവ്രവും പരുക്കനുമായ വായന. അതൊരു രാഷ്ട്രീയവായനയാണ്‌. അത്തരം ഒരു വായനയിലാണ്‌ അഞ്ചുമരണങ്ങൾക്കു കാരണക്കാരനെന്ന്‌ പ്രത്യക്ഷത്തിൽ തന്നെ നാം വിലയിരുത്തുന്നുണ്ടെങ്കിലും രക്ഷപ്പെട്ടുപോകാൻ അലസമായി അനുവദിച്ച കാൽപ്പനികനായ സ്വപ്നജീവിയെ കയ്യോടെ പിടികൂടി ആറാമത്തെ മരണത്തിന്റെ പേരിൽ നാം വിചാരണക്കൂട്ടിൽ നിർത്തുന്നത്‌.

ഡിൽഡോ എന്നവാക്കിന്‌ പുരുഷലിംഗാകൃതിയുള്ള രതിയുപകരണം എന്നാണ്‌ അർത്ഥം. പക്ഷേ ഇത്‌ ഒരു ലൈംഗീകനോവൽ അല്ല. വായനയുടെ ഒരു ഘട്ടത്തിൽപ്പോലും ലൈംഗീകമായ ഉത്തേജനമോ ഊർജ്ജമോ പകർന്നു തരില്ലെന്ന്‌ മാത്രമല്ല ലൈംഗീകതയെ യാന്ത്രികമായ ഒന്നായി അവതരിപ്പിച്ചിരിക്കുകകൂടി ചെയ്തിരിക്കുന്നു ഇവിടെ. നോവൽ ആവിഷ്കരിക്കുന്ന ലോകത്തിൽ രതി നൈസർഗികമായ ഒന്നല്ല . ഉപകരണജന്യമായ ഒരു വിനോദമെന്നോ, ആകാംക്ഷയെന്നോ വിളിക്കാവുന്ന ഒന്ന്‌ മാത്രമാണത്‌. സ്വാഭാവികമായ രതി നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ ഒട്ടും തന്നെയില്ല. എന്നാൽ നോവൽ ഒഴുകുന്നത്‌ പ്രണയത്തിന്റേയും, പ്രണയ നൈരാശ്യത്തിന്റേയും രതിരാഹിത്യത്തിന്റേയും, അതിൽ നിന്നുടലെടുക്കുന്ന മരണങ്ങളുടേയും കഥാവഴിയിലൂടെയാണ്‌. കാൽപ്പനികമല്ലാത്ത ലൈംഗീകതയുടെ അശ്ലീലമായ യാന്ത്രികതയേയും കാൽപ്പനികമായ രാഷ്ട്രീയത്തിന്റെ ആഭാസകരമായ ന്യായീകരണങ്ങളേയും വരികൾക്കിടയിൽ നമുക്ക്‌ വായിക്കാം. നവീനമായൊരു വായനാനുഭൂതി പകർന്നുതരുന്ന പുസ്തകം എന്ന നിലയ്ക്കും 2007 ൽ പുറത്ത്‌ വന്ന ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങൾ മുന്നോട്ട്‌ വെച്ച രചനാപരീക്ഷണങ്ങളുടെ തുടർച്ച എന്ന നിലയ്ക്കും ചർച്ചചെയ്യപ്പെടുന്ന ഒന്നാകും ഈ നോവൽ.

വി.എം.ദേവദാസിന്റെ ആദ്യനോവലായ ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മലയാളം ബ്ലോഗിൽ നിന്നുള്ള പുസ്തകപ്രസാധന-വിതരണ സംരംഭമായ ബുക്ക്‌ റിപ്പബ്ലിക്ക്‌ ആണ്‌. സമാന്തരമായ ഒരു പുസ്തക പ്രസാധന സംരംഭം എന്ന നിലയിൽ ബ്ലോഗ്‌ മുഖാന്തിരം രൂപം കൊണ്ട ബുക്ക്‌ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകമാണ്‌ ഡിൽഡോ. ആദ്യ പുസ്തകമായ ടി.പി. വിനോദിന്റെ "നിലവിളിയുടെ കടങ്കഥകൾ" എന്ന കവിതാ സമാഹാരം നിരൂപക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്‌. നോവലിന്‌ (അന) അവതാരിക എഴുതിയിട്ടുള്ളത്‌ മേതിൽ രാധാകൃഷ്ണനും കവർ ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഉ​‍േ?ഷ്‌ ദസ്തക്കിറും.പുസ്തകം നെറ്റിലൂടെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ബുക്ക്‌ റിപബ്ലിക്കിന്റെ വെബ്സൈറ്റായ http://bookrepublic.in/ ൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ബുക്ക്‌ റിപ്പബ്ലിക്കിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ http://book-republic.blogspot.com/ സന്ദർശിക്കാം.