ത്രില്‍ -ഒരുവായന

ഓര്‍മ്മകളെ ചാരുതയോടെ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാലിക്കാന്‍എളുപ്പമുള്ള മാധ്യമമാണ് കവിത.എത്ര വായനകള്‍ സാധ്യമാക്കിയാലും സമുദ്രത്തില്‍ മുത്തുകള്‍ എന്നപോലെ അര്‍ത്ഥങ്ങള്‍ മുങ്ങിവാരിക്കൊണ്ടിരിക്കാന്‍ വായനക്കാരന് കഴിയുകയും ചെയ്യും.അത്തരത്തില്‍ അര്‍ത്ഥങ്ങളുടെ സമ്പുഷ്ടത കൊണ്ട് മനോഹരമായ ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ “ത്രില്‍”.

വിവിധങ്ങളായ വായനകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അതില്‍ വളരെ ഉദാത്തമായ ഒരു ചിന്ത മുഴച്ചു നില്‍ക്കുന്നുണ്ട്.അത് കവിതയില്‍ പ്രത്യക്ഷത്തില്‍ വിവരിക്കുന്ന കള്ളനും പോലീസും കളിയില്‍നിന്നും എത്രയോ അകലെയുമാണ്. കവിയേയും വായനക്കാരനേയും സമ്പന്ധിക്കുന്ന ഒരു ചിരപുരാതന സത്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുന്നു ഈ കവിത.ഓരോ കവിയും ഓരോ നല്ല കവിതയിലും സ്വയം അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.എളുപ്പത്തില്‍ വായനക്കാരന്‍ വന്നു പിടിക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും കവിതയുടെ തൈലപ്പുല്‍ക്കാടിനു ചുറ്റും ഓടിത്തളര്‍ന്ന് അവന്‍ വരുമെന്നും അവസാനം തന്നെ കണ്ടുപിടിക്കുമെന്നും കവികള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നുമുണ്ട്.ഇത് ഒരു തരം പരസ്പര പൂര്‍ത്തമായ രതിമൂര്‍ച്ചപോലെ വായനക്കാരനും എഴുത്തുകാരനും ആനന്ദമുണ്ടാക്കുന്നു.

വരികളിലെ തൈലപ്പുല്ലുകള്‍ക്കിടയില്‍ ഒന്നെത്തിനോക്കി ഒന്നുമില്ലെന്നു കരുതി വായനക്കാരന്‍ ഓരോ തവണമടങ്ങിപ്പോകുമ്പോഴും കവി അതിനുള്ളില്‍ നിന്ന് ഗൂഢമായി ചിരിക്കുന്നുണ്ടാകുമെങ്കിലും സമയം വൈകുന്തോറും പിടിക്കപ്പെടുന്ന ത്രില്ല് നിഷേധിക്കപ്പെടുന്നതിന്റെ നിരാശ, തന്റെ കവിതയിലേക്കിറങ്ങിവന്ന് തന്നെ അറസ്റ്റുചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്ന നിരാശ അയാളെ മഥിച്ചുതുടങ്ങും .

ഈ ത്രില്ല് തുടരെ നിഷേധിക്കപ്പെടുന്നു എങ്കില്‍ അയാള്‍ കവിതയെഴുത്ത് എന്ന ഒളിച്ചുകളിയില്‍ നിന്ന് പിണങ്ങിപ്പോയെന്നുപോലും വരും.ഈ ദുരവസ്ഥയിലാണ് ചിലപ്പോഴെങ്കിലും ചില കവികളെ സ്വയം തങ്ങളുടെ കവിതക്ക്നിരൂപണം എഴുതാന്‍ പ്രേരിപ്പിക്കുന്നത്.തൈലപ്പുല്‍‍ക്കാട്ടില്‍ നിന്നും കള്ളന്‍ സ്വയം ഇറങ്ങിവന്ന് “ഞാന്‍ ഇവിടെ ഉണ്ടേ“ എന്നു വിളിച്ചു കൂവുന്നതു പോലെ.

9 comments:

വല്യമ്മായി said...

നല്ല നിരീക്ഷണം.നമ്മള്‍ ഒളിപ്പിച്ച് വെച്ചതിനേക്കാള്‍ കൂടുതല്‍ കണ്ടെത്തുന്ന വായനക്കാരനാണ് സമര്‍ത്ഥരായ പോലീസുകാര്‍ :)

വിഷ്ണു പ്രസാദ് said...

അറസ്റ്റു ചെയ്തതില്‍ സന്തോഷമുണ്ട്.താങ്കളുടെ ത്രില്‍ നിഷേധിക്കപ്പെടാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

vimathan said...

സനാതനന്‍, നിരീക്ഷണം നന്നായി. സ്വന്തം കവിതകളെ പറ്റി നിരൂപണം എഴുതുന്ന കവികളെ പറ്റി പറഞ്ഞപ്പോള്‍ എനിക്ക് പെട്ടന്ന് ഓര്‍മ്മ വന്നത് കവി സച്ചിദാനന്ദനെ ആണ്.

വേണു venu said...

ഞാനൊരു വേഷത്തിനു പരതുന്നു. എനിക്കു` കള്ളന്‍റെ വേഷമോ, മറ്റൊരു കള്ളനായ പോലിസിന്‍റെ വേഷമോ. ?
മാഷേ, ഞാന്‍‍ ഒരാള്‍ പൊക്കത്തിലുള്ള
തൈലപ്പുല്‍ക്കാടാവാന്‍‍ കൊതിച്ചാല്‍ എന്നെ പിടിക്കുമോ.? നന്നായിരിക്കുന്നു മാഷേ ....:)‍
ഈ നിരീക്ഷണം വായിച്ചു കഴിഞ്ഞു് ഞാനൊരു പറ കള്ളനോ..:) നന്നായിരിക്കൂന്നു സുഹൃത്തേ.

Mr. K# said...

നിരീക്ഷണം കൊള്ളാം

Sanal Kumar Sasidharan said...

വിഷ്ണുപ്രസാദ് ,
എന്റെ ചാരിതാര്‍ത്ഥ്യം അറിയിക്കവയ്യ.ഒരു പക്ഷേ പിന്നീട് ഇതു ഞാനും താങ്കളും ചേര്‍ന്നു നടത്തുന്ന ഒരു പ്രൊമോ ആണെന്നു പ്രചാരണം വന്നേക്കുമെന്നറിയാം.സാരമില്ല.എന്റെ വായന സഫലമായിരിക്കുന്നു.

umbachy said...

ഒളിച്ചുകളി
കള്ളനും പോലീസും കളി
കണ്ണുപൊത്തിക്കളി
മാനഭംഗപ്പെടുത്തിക്കളി
ഏതിനുമുണ്ട്
അതിന്‍ റെ നിഷ്കളങ്കത,
കളി തുടരാം......

ശ്രീ said...

നിരീക്ഷണം നന്നായി മാഷെ.
:)

Raji Chandrasekhar said...

വായനയിലൂടെ ’ത്രില്ല”ന്റെ ’സനാതനാനുഭവം’ പകര്‍ന്നു നല്കിയിരിക്കുന്നു. സുഹൃത്തെ വളരെ സന്തോഷം.