കവിതയെക്കുറിച്ച്‌ കാര്യമാത്രാപ്രസക്തമാകതെ പോയ ചില ചര്‍ച്ചകള്‍ നടക്കുന്ന രണ്ട്‌ ബ്ലോഗുകളിലൂടെ*** കണ്ണോടിച്ചതിനാലും,ഞാനും കവിതയെന്ന പേരില്‍ തുരുതുരാ കുറിപ്പുകള്‍ എഴുന്നവനാണ് എന്നതിനാലുമാണ്‌ എന്റെ മനസ്സില്‍ കവിതയെക്കുറിച്ചുള്ള ചില ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കുന്നത്.
എന്താണു കവിത ! കവിതയെക്കുറിച്ച്‌ ഇങ്ങനെ ആരെങ്കിലും എന്നോടു
ചോദിക്കുമ്പോഴല്ലാതെ സ്വയം ഈ ചോദ്യത്തെ എനിക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണു സത്യം. (അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതുമായുള്ള പരിചയം തുടങ്ങിയിരുന്നെങ്കിലും). എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വൃശ്ചികമാസം(കര്‍ക്കിടകം അല്ല) രാമായണ പാരായണങ്ങളുടെ കാലവും കൂടിയായിരുന്നു.വീടുവീടാന്തരം അച്ചന്റെ കയ്യും പിടിച്ച്‌ രാമായണം വായിക്കാന്‍ നടന്നെത്തുന്ന അഞ്ചുവയസ്സുകാരനെന്ന നിലയില്‍ നാട്ടിലും പ്രാന്തപ്രദേശങ്ങളിലും ഞാനറിയപ്പെട്ടിരുന്നു.രാഗവിസ്താരങ്ങളോടെ രാമായണം വായിക്കുന്നയാള്‍ എന്ന നിലയില്‍ അച്ഛന്‍ നാട്ടില്‍ പ്രശസ്തനായിരുന്നു എങ്കിലും അക്ഷരത്തെറ്റുകള്‍ വരുത്തിക്കൊണ്ടും അങ്കലാപ്പില്‍ ശീതീകരിച്ച ശബ്ദം കോണ്ടും ഞാന്‍ വായിക്കുന്നത് കേള്‍ക്കാന്‍ സ്ത്രീകള്‍ വാതില്‍ക്കല്‍ വന്ന് അത്ഭുതംകൂറുന്ന കണ്ണുകളോടെ നില്‍ക്കുമായിരുന്നു.സാധാരണ ഒരു വീട്ടില്‍ രണ്ടു മൈക്രോഫോണുകളും രണ്ടു രാമായയണങ്ങളുമാണ്‌ കാണുക.ഒരേ സമയം രണ്ടുപേര്‍ ഉണ്ടാകും വായിക്കാന്‍. അവര്‍ ക്ഷീണിതരായി എണീറ്റു പോകുന്നതുവരെ മറ്റുള്ളവര്‍ മുറുക്കാനും ചവച്ച്‌ കാത്തിരിക്കും.ഞാനും അച്ചനും വരുന്നതു കണ്ടാല്‍തന്നെ വായിച്ചുകൊണ്ടിരിക്കുന്നത്‌ എത്ര വൃദ്ധരായാലും ഒഴിഞ്ഞുതരുമായിരുന്നു. ഉച്ഛാരണശുദ്ധിപോലും നേരെയില്ലാത്ത എന്റെ വായനകേള്‍ക്കാന്‍ ഈ വയസനപ്പൂപ്പന്‍മാര്‍ എണീറ്റു മാറി എനിക്കവസരമൊരുക്കുന്നത്‌ ഞാന്‍ വിസ്മയത്തോടെയാണ്‌ നോക്കിക്കണ്ടത്‌.ഈ സ്നേഹവും പരിഗണനയും എനിക്കു സമ്മാനിക്കുന്നത്‌ രാമായണം എന്ന തടിച്ചപുസ്തകവും അതില്‍ കുനുകുനാ എഴുതിനിറച്ചിട്ടുള്ള വരികളുമാണെന്ന ചിന്തയാണ്‌ എന്നെ കാവ്യത്തിലേക്ക്‌ അടുപ്പിക്കുന്നത്‌. എന്നുവച്ചാല്‍ ഞാന്‍ അതേത്തുടര്‍ന്ന് കവിതയായ കവിതയൊക്കെ വായിച്ചു കാണാപ്പാഠമാക്കിയെന്നോ ലൈബ്രറികളില്‍ സ്ഥിരതാമസമാക്കിയെന്നോ ഇതിനു യാതൊരര്‍ത്ഥവുമില്ല.(ഇപ്പോഴും എന്റെ വായന വളരെ പരിമിതമാണ്.ഞാന്‍ വായിച്ചിട്ടുള്ളതിന്റെ നൂറുമടങ്ങു കടലാസുകള്‍ ഞാന്‍ എഴുതി വലിച്ചെറിയുകയോ ചുട്ടുകളയുകയോ ചെയ്തിട്ടുണ്ട്) സത്യത്തില്‍ സംഭവിച്ചത്‌ എനിക്കും ഇതുപോലെ എഴുതാനാകുമോ എന്ന പരീക്ഷണങ്ങള്‍ നടത്താന്‍ ഞാന്‍ തുടങ്ങി എന്നതാണ് ‌.എഴുത്തച്ഛന്‍ എന്നൊരു മഹാ കവിയാണ്‌ രാമായണം എഴുതിയതെന്നും അദ്ദേഹത്തിന് ചെവിയില്‍ അതു പാടിക്കൊടുത്തത്‌ ഒരു തത്തയാണെന്നും അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.അതുകൊണ്ട് ഞാന്‍ ആദ്യം വാശിപിടിച്ചത് എനിക്കും ഒരു തത്തയെ വേണം എന്നായിരുന്നു.ഒരു പക്ഷേ ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടാണ് അദ്ദേഹം രാമായണം എഴുതിയതെന്ന് അഛന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിറയെ പുസ്തകങ്ങള്‍ വായിക്കുകയും ഇന്നത്തെ അവസ്ഥയില്‍ ഒരു മോഹകവിയായി കുറിപ്പുകളെഴുതി കവിതയെന്നു ഞെളിയുകയും ചെയ്യുകയില്ലായിരുന്നു.

എതായാലും മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ എന്റെ ചരിത്രത്തിലെ ആദ്യ പരീക്ഷണം തുടങ്ങുന്നത്‌.പുറത്താരോടും കളിക്കാന്‍ വിടാത്തതുകൊണ്ട്‌ ഇതിനിടക്ക് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ എനിക്ക്‌ ഒരു തത്തയെ വാങ്ങിത്തന്നിരുന്നു.സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ആ പാവം ജീവിയെ സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു എന്റെ കഠിനമായ വ്യായാമം. ഓലയായിരുന്നു
അക്കാലത്ത് ഞങ്ങളുടെ വീട്ടിനു മേല്‍ക്കൂര. വീട്ടില്‍ ഓലമേയുന്ന ദിവസം ആ തത്തയും കൂടും വീട്ടിനുവെളിയില്‍ സൂക്ഷിക്കേണ്ടിയിരുന്നു.ഒരു കൗതുകത്തിന്‌ ഞാന്‍ അതിന്റെ കൂടുതുറന്നു വിട്ടു.എന്നാല്‍ ചിറകിന്റെ ശക്തിക്കുറവുകൊണ്ടാവും ആ പാവം പക്ഷി അടുത്തുള്ള ഒരു ചെറുനാരകത്തിന്റെ ചില്ലകളിലൂടെ കാലുകളുടെയും ചുണ്ടുകളുടെയും സഹായത്തോടെ കുറച്ചു നടന്നതല്ലാതെ എങ്ങും പോയില്ല.പക്ഷേ കത്തുന്ന വെയിലില്‍ അന്നു വൈകും വരെ അതിനങ്ങനെ
ജലപാനം‌പോലുമില്ലാതെ തപസ്സിരിക്കേണ്ടിവന്നു(അച്ഛന്‍ അതിനെ പിടിച്ച് വീണ്ടും കൂട്ടിലാക്കുന്നതുവരെ)

എന്റെ ആദ്യകവിത(ഒരു ബാലനെ സംബന്ധിച്ച് അതിനെ അങ്ങനെ വിളിക്കാം)എന്ന കൌതുകകരവും ദുഃഖകരവുമായ സംഭവം നടന്നത്‌ അന്നു വൈകുന്നേരമാണ്‌.അധികമായി വെയില്‍ കൊണ്ടിട്ടും എന്നത്തെയുമ്പോലെ ആഹാരം കിട്ടാത്തതിനാലും ആവണം ആ തത്ത പെട്ടെന്ന് അവശനാവുകയും കൂട്ടിനുള്ളില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്തു.എന്റെ ഏറ്റവും പ്രിയപ്പെട്ട
കളിക്കൂട്ടുകാരന്‍ എനിക്കു നഷ്ടമായി എന്ന ദു:ഖത്താ ല്‍ ഞാന്‍ കരഞ്ഞു എന്ന്‌
ഇവിടെ എഴുതണമെന്നുണ്ടെനിക്ക്‌.പക്ഷേ സംഭവിച്ചത്‌ അതല്ല അച്ഛന്റെ ചാരുകസേരയില്‍ കയറിയിരുന്ന് ഞാന്‍ ഒരു കവിതയെഴുതി(എന്താണെഴുതിയതെന്നോ അതില്‍ എത്ര
മണ്ടത്തരങ്ങളുണ്ടായിരുന്നെന്നോ ഇപ്പോള്‍ എനിക്കറിയില്ല).എന്നാല്‍ ഞാനത്‌ അച്ചനെക്കാണിച്ചപ്പോള്‍ കിട്ടിയ പ്രോല്‍സാഹനം ഭയങ്കരമായിരുന്നു.അച്ഛന്‍ എന്നെ ഒരു കവിയെന്ന നിലയില്‍ അമ്മയുടെമുന്നില്‍ അവതരിപ്പിച്ചു. അമ്മയുടെ മുന്നില്‍ അച്ചന്‍ എന്നെ പുകഴ്ത്തിസംസാരിക്കുമ്പോള്‍ ഞാന്‍ ആ പാവം തത്തയുടെ മരണം മറന്നു ഴിഞ്ഞിരുന്നു.സത്യത്തില്‍ ദു:ഖകരമായ ആ സംഭവത്തെ ഞാന്‍ എന്റെ വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി
കടലാസിലേക്കു പകര്‍ത്തുകയായിരുന്നു ചെയ്തത് .ഭീകരമായി എനിക്കിപ്പൊഴും തോന്നുതെന്തെന്നാല്‍, ഒരു ബാലചാപല്യം എന്ന നിലയിലല്ലാതെ ഒരു തരത്തിലും കാണാനാവാത്ത ആ സം‌ഭവത്തിനു പിന്നില്‍ പ്രേരകമായി പ്രവര്‍ത്തിച്ചതെന്തോ അതു തന്നെയാണ് ഇന്നും ഞാന്‍ എഴുതുന്നതിനു പിന്നിലെ രഹസ്യം എന്നതാണ്.ഏറ്റവും വേദനയുണര്‍ത്തുന്ന കാഴ്ചകളും എന്റെ കാഠിന്യമേറിയ അനുഭവങ്ങളും പോലും ഞാന്‍ ഇങ്ങനെ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നു.ഈ പകര്‍ത്തലിലൂടെ എനിക്കു കിട്ടുന്ന സുഖം എന്റെ മനസ്സിലുണ്ടായിരുന്ന ദുഃഖത്തെ ഒട്ടുമുക്കാലും ഇല്ലാതാക്കുകയും
ചെയ്യുന്നു.പലപ്പോഴും ദുഃഖമോ നിരാശയോ നിറഞ്ഞ വരികള്‍ എഴുതിക്കഴിഞ്ഞ്‌
പിന്നീടെപ്പോഴെങ്കിലും വായിച്ചുനോക്കുമ്പോള്‍ ഇത്രയും നിരാശ എഴുതിവയ്ക്കാന്‍
മാത്രം അവസ്ഥയില്‍ ആയിരുന്നോ ഞാന്‍ എന്ന്‌ സ്വയം ചിന്തിക്കാറുണ്ട്.എഴുത്തുകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചൊക്കെ ചര്‍ച്ചവരുമ്പോള്‍ എന്റെ മനസിലെത്തുന്ന ചിരിയും ഇതാണ്.മറ്റൊരാളുടെ ദു:ഖത്തില്‍ സാധാരണക്കാരന്‍ കരയുമെങ്കില്‍ എഴുത്തുകാരന്‍ അതിനെ
സാഹിത്യസൃഷ്ടിയായി പരിവര്‍ത്തനം ചെയ്യും.പ്രണയ പരാജയം സാധാരണക്കാരനെ ആത്മഹത്യ ചെയ്യിക്കുമ്പോള്‍ എഴുത്തുകാരനെ കവിയായി പുനസൃഷ്ടിക്കും.ഇതാണ് രസകരമായ എന്റെ കണ്ടെത്തല്‍.എന്തായാലും കവിതയിലുള്ള പരീക്ഷണങ്ങള്‍ ഞാന്‍ അധികം തുടര്‍ന്നില്ല എന്റെ മനസ്സിന്റെ ഒഴുക്കിനൊത്ത് നീന്താന്‍ പദ്യഭാഷക്ക് കഴിയില്ലെന്നും അത് പലപ്പോഴും കൃത്രിമമായി സൃഷ്ടിക്കേണ്ടിവരുന്നു എന്നതും കൊണ്ട് കുറേക്കാലം കഥകളും പിന്നെ പ്രണയലേഖനങ്ങളും അതിനു ശേഷം ഇപ്പോഴത്തെപ്പോലെ കുറിപ്പുകളും എഴുതി എന്റെ അസം‌തൃപ്തജീവിതം പകര്‍ത്തിയെഴുതി സം‌തൃപ്തമാകാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും.
പറഞ്ഞുവന്നത്, എഴുത്തുകാരനെ സംബന്ധിച്ച് എല്ലാം ഒരു സബ്ജക്റ്റ് ആയിത്തീരുകയാണ് എന്നാണ്.അവന്റെ സ്വകാര്യമായ സുഖ ദുഖങ്ങള്‍ മുതല്‍ ഏറ്റവും അടുപ്പമുള്ള ഒരാളിന്റെ മരണം വരെ അവന് ലഹരികൊടുക്കുന്ന സൃഷ്ടിനടത്താന്‍ ഒരു പ്രതലം മാത്രമായി മാറുകയാണ് ചെയ്യുന്നത്.ഒരു
സാധാരണ മനുഷ്യനോളം എഴുത്തുകാരന്‍ അവന്റെ ദുഖത്തെയും സുഖത്തെയും ദീര്‍ഘകാലം കൊണ്ടുനടക്കുന്നുണ്ട് എന്നു തോന്നുന്നില്ല.അവന്റെ വികാരങ്ങള്‍ നൈമിഷികമാണ്. അനുഭവിക്കുന്ന ഒരു നിമിഷത്തില്‍ അതിന്റെ തീവ്രമായ ആഴത്തില്‍ അനുഭവിക്കുന്നു എന്നതുസത്യമാണ്.ആ നിമിഷത്തിന്റെ തീവ്രത താങ്ങാനാവാതെ അവന്‍ ചിലപ്പോള്‍ ആത്മഹത്യയിലേക്ക് ഓടിപ്പോയേക്കാം. എന്നാല്‍ ആ നിമിഷത്തെ അതിജീവിച്ചുകഴിഞ്ഞാല്‍ അടുത്ത നിമിഷം അതുണ്ടാവുകയില്ല.ആ ഒരു നിമിഷത്തിന്റെ പ്രചോദനത്തില്‍ അവന്‍ അവന്റെ വികാരങ്ങളെ സൃഷ്ടിയിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്.നശ്വരമായ ജൈവിക വികാരങ്ങളെ ജൈവികമായി
പ്രകടിപ്പിക്കാതെ-കരയുകയോ ചിരിക്കുകയോ മരിക്കുകയോ ചെയ്യാതെ- എഴുത്തിലൂടെ അനശ്വരതയിലേക്ക് അതിജീവിപ്പിക്കുന്ന ഒരു രാസപ്രവര്‍ത്തനം അവനില്‍ നടക്കുന്നുണ്ടാകാം.ഒരു തരത്തില്‍ ഇത് ശുദ്ധമായ കാപട്യം തന്നെയാണ്.ഈ കാപട്യത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്ന എന്തോ അതാണ് മികച്ച കവിതകള്‍ എന്നെനിക്കു
തോന്നിയിട്ടുണ്ട്.

സാഹിത്യ സൃഷ്ടിയുടെ ഏറ്റവും അടിസ്ഥാനപരമായ അവസ്ഥയാണ് കവിതയെന്നും വേണമെങ്കില്‍ പറയാം.ഏറ്റവും അടിസ്ഥാനപരമായ ചിന്ത തന്നെ കവിതയാണ്.അതില്‍ ഈണം ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യാം.പക്ഷേ അതില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ
ചോരപ്പാടുണ്ടായിരിക്കണം.അവന്റെ മനസ്സ് ഒഴുകിയെത്തുന്നുണ്ടാകണം.അതില്ലെങ്കില്‍ ഈണവും താളവും ഉണ്ടായിരുന്നാലും അതു കവിതയാവുകയില്ല.അതുപോലെ തന്നെ കവിതയെ ഗദ്യകവിതയെന്നും പദ്യ കവിതയെന്നും തിരിക്കുന്നതിലും വലിയ അര്‍ത്ഥമുണ്ടെന്ന് ഞാന്‍
വിശ്വസിക്കുന്നില്ല.ഗദ്യത്തില്‍ താളവും ഈണവും ഇല്ല എന്നുപറയുന്നത് ശാസ്ത്രീയ സം‌ഗീതത്തിന്റെ രാഗവിസ്താരം കേട്ടു നില്‍ക്കുന്ന ഒരുവന്‍ ഇതിലെന്താണ് താളം എന്നു ചോദിക്കുമ്പോലെയാണ്. താളം എന്നത് ആവര്‍ത്തിച്ചുവരുന്ന ശബ്ദവ്യതിയാനങ്ങള്‍ ആണെന്നു ചിന്തിക്കുന്നവര്‍ക്ക് അതുമനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.കാറ്റിന്റെയും വെയിലിന്റെയും താളം എന്നു ഞാന്‍
പറഞ്ഞാല്‍ നിങ്ങള്‍ അം‌ഗീകരിച്ചുതരുമെന്നും തോന്നുന്നില്ല.ഇനി അതല്ല പാടാന്‍ വേണ്ട താളം എന്നാണുദ്ദേശിച്ചതെങ്കില്‍ എളുപ്പത്തില്‍ പാടാന്‍ വേണ്ടതാളം എന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. ഏതു നല്ല ഗദ്യകവിതയേയും എടുത്ത് നിങ്ങള്‍ നല്ലൊരു സം‌ഗീത സംവിധായകന്റെ അടുത്തുപോകൂ തീര്‍ച്ചയായും അയാള്‍ നല്ല ഈണത്തില്‍ താളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രാഗങ്ങളില്‍
ഒരു മനോഹര ഗീതമായി അതിനെ പരിവര്‍ത്തനം ചെയ്തു തരും.

കവിതയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഞാന്‍ മുന്‍പ് സൂചിപ്പിച്ചുകഴിഞ്ഞു.കവിതയെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ ഞാന്‍ ഏറെവായിച്ചിട്ടില്ല അതിന്റെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും
പഠനങ്ങളും എനിക്ക് തികച്ചും വിരസമായാണ് എന്നും തോന്നിയിട്ടുള്ളത്. കവിത തികച്ചും ജൈവീകമായ ഒരു വികാരത്തിന്റെ അതിജൈവീകാവിഷ്കാരമാണ് എന്നുകരുതുന്നതുകൊണ്ടുതന്നെ അതുവായിച്ചുകഴിയുമ്പോള്‍ അത് എഴുതിയിരിക്കുന്നത് ദ്രാവിഡമൊ സംസ്കൃതമോ ആയിട്ടുള്ള
വാക്കുകളുപയോഗിച്ചാണോ,ഇം‌ഗ്ലീഷിലാണോ മലയാളത്തിലാണോ തമിഴിലാണോ എന്നൊന്നും നോക്കാതെ ഞാന്‍ പുതുതായി എന്നില്‍ എന്തെങ്കിലും കണ്ടെത്തുന്നു എങ്കില്‍ ആ കവിത ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് എന്റെ സത്യം. കവിതയോ മറ്റേതൊരു സാഹിത്യസൃഷ്ടിയോ ഭാഷയെ മനപ്പൂര്‍വ്വം ഉദ്ധരിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തുന്നു എന്നും എനിക്ക് തോന്നിയിട്ടില്ല.എന്റെ മനസ്സില്‍
തോന്നുന്നത് ഒരു ഭാഷയുടെയും സഹായമില്ലാതെ കുറെപ്പേരുടെ മനസ്സിലേക്ക് തരം‌ഗരൂപത്തില്‍ കടത്തിവിടാനും അത് അവരെ അനുഭവിപ്പിച്ചുകഴിയുമ്പോള്‍ എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് ഇവന്‍ ആള് ചില്ലറക്കാരനല്ലല്ലോ എന്ന് അവരെക്കൊണ്ട് പറയിക്കാനും എനിക്കു
സാധിക്കുമെങ്കില്‍ ഞാന്‍ കവിതക്ക് ഭാഷ ഉപയോഗിക്കുകയില്ല.ഭാഷ തീര്‍ച്ചയായും ചിന്തകളെ ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള സങ്കേതം മാത്രമാണ്‌.ആ സങ്കേതം ഡീകോഡ്‌ ചെയ്തെടുക്കുന്നതരം റിസീവറുകള്‍ക്കു മാത്രമേ അത് ആസ്വദിക്കാന്‍ കഴിയൂ.(ഈ സാഹചര്യത്തിനെ പറഞ്ഞുഫലിപ്പിക്കാന്‍ ഈ ഇം‌ഗ്ലീഷ് വാക്കുകള്‍ക്കേ കഴിയൂ എന്ന എന്റെ(തെറ്റി?)ധാരണ കൊണ്ടാണ് തത്തുല്യമായ മലയാള പദങ്ങള്‍ തേടിപ്പോകാത്തത്).ഉദാഹരണത്തിന് ഞാന്‍ എഴുതുന്ന കവിതകള്‍ ഒരു തമിഴനെയോ തെലുങ്കനെയോ കന്നഡക്കാരനെയോ അനുഭവിപ്പിക്കാന്‍ എനിക്കു കഴിവില്ല.പക്ഷേ ഒരു മനുഷ്യന്റെ ജൈവീക വികാരങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഒന്ന് എന്ന നിലയില്‍ അത് സാര്‍വ്വലൌകീകമാണു താനും. അങ്ങനെവരുമ്പോള്‍ എന്നെ സംബന്ധിച്ച് ഭാഷ ഒരു പരിമിതി കൂടിയാണ് .ഇങ്ങനെ ഒരേ സമയം സങ്കേതവും പരിമിതിയുമായിരിക്കുന്ന ഒന്നിനെ ഞാന്‍ എന്റെ ആവശ്യത്തിന് ഏറ്റവും ശക്തമായി എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ച് ഉചിതമെന്നു തോന്നുന്ന
തരത്തില്‍ ഉപയോഗിക്കുന്നു എന്നേയുള്ളു.അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ അനിവാര്യമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്റെതായ ഒരു ഭാഷ എനിക്കുണ്ടാക്കണമെന്നും അതിലൂടെ കൂടുതല്‍ ശക്തമായി എന്റെ അനുഭവങ്ങളെ -എന്നെത്തന്നെ- മറ്റുള്ളവരിലേക്ക് ഒഴുക്കണം എന്ന ചിന്ത ഉണ്ടാകും എന്നതും സത്യമാണ്. ഈ ചിന്തപോലും ഭാഷയുടെ വിനിമയ പരിമിതികളെ
മറികടക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നും ഉണ്ടാകുന്നതാണ് .കടലാസും പേനയുമെടുത്ത് ഒരു മൂലക്കു ചെന്നിരുന്ന് ഇന്ന് കുറെ മാമൂലുകളെ തകര്‍ക്കണം എന്ന് ഒരു കവിയും ചിന്തിക്കും എന്ന് എനിക്ക് വിശ്വാസമില്ല. പഴയകാല കവിതകളോട് പുതിയ കവികള്‍ ഏതെങ്കിലും തരത്തിലുള്ള പുച്ഛം
വച്ചുപുലര്‍ത്തും എന്നും എനിക്ക് തോന്നുന്നില്ല.പഴയ ഭാഷ പുതിയ അനുഭവങ്ങളെ സംവേദനം ചെയ്യാന്‍ പര്യാപ്തമല്ല എന്നു തോന്നുമ്പോള്‍ അവന്‍ പുതിയ ശൈലികള്‍ കണ്ടെത്തും എന്നാണ് തോന്നിയിട്ടുള്ളത്.മലയാളഭാഷയില്‍ ലോപിച്ചുപോയ എത്രയോ പദങ്ങളുണ്ട് .പര്യായപദങ്ങള്‍ എന്ന ഉപകരണം ഉപയോഗിച്ച് കവിതയെഴുതിയിരുന്ന കാലം കഴിഞ്ഞുപോയി എന്നുതന്നെയാണ്
എന്റെ ചിന്ത .വൃത്തത്തില്‍ കവിതകെട്ടാനായിരുന്നു ഈ പര്യായ പദങ്ങള്‍ എന്നല്ലാതെ അതുകൊണ്ട് എന്തെങ്കിലും ഗുണം വിനിമയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിച്ചു നോക്കുക.ഭവാന്‍ ഇങ്ങാഗതനായാലും എന്ന് ഉരചെയ്യുന്നത് എന്തോ ആഡ്യതയാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ നീ ഇവിടെ വാ എന്നോ,നിങ്ങള്‍ ഇവിടെ വരൂ എന്നു പറയുന്ന് തന്നെയാണ് ഉണ്മയെന്ന് ആസ്വാദകനും എഴുത്തുകാരനും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെ വൃത്തത്തില്‍ കെട്ടാന്‍ നില്‍ക്കാതെ ഒരു കൂടം എടുത്തടിക്കുന്നതുപോലെ എങ്ങനെ തന്റെ ആശയങ്ങള്‍ ധ്വനിപ്പിക്കാന്‍ ഭാഷയെ ഉപയോഗിക്കാം എന്നാണ് പുതിയ എഴുത്തുകാരന്‍ ചിന്തിക്കുക.അതിന് അവന്‍ സ്വീകരിക്കുന്ന വഴി ലളിതമായ,നിത്യജീവിതത്തില്‍ നിലനില്‍ക്കുന്ന പദങ്ങളുപയ്യോഗിച്ച് പുതുമയുള്ള,ഇനിയും സൃഷ്ടിക്കപ്പെടാത്ത സൂക്ഷ്മ ബിംബങ്ങള്‍ സൃഷ്ടിക്കുകയാണ്.അതില്‍ പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവരുണ്ടാകും.പക്ഷെ പരീക്ഷണം ആ വഴിക്കു തന്നെയാണ് നടക്കുന്നത്.കൂഴൂരിന്റെ “എന്നെയറിയില്ല“ എന്ന കവിതയും വിഷ്ണുപ്രസാദിന്റെ
“പാപി“ എന്ന കവിതയും കെ എം പ്രമോദിന്റെ “നീലക്കുറിഞ്ഞി“ യും അനിലന്റെ “കുഞ്ഞുബൈദാപ്ല“ യും ഐശിബിയുടെ “പ്രസവവേദന“ യുമൊക്കെ ബലമുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് ബ്ലോഗിലുള്ള ഉദാഹരണങ്ങളാണ്. വൃത്തവും താളവും ഒക്കെ ഒരുക്കിയെടുത്ത് കവിതയെ ഉരുക്കി ഒഴിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിവില്ല എന്നു ഞാന്‍ കരുതുന്നില്ല.ഒരു മന്ത്രം പോലെ കാതുകളില്‍ നിന്നും കാതുകളിലേക്ക് പകരാന്‍ കഴിയുന്ന ഒരു രസവിദ്യ തേടി അവര്‍ മുറിഞ്ഞവാക്കുകള്‍ കൊണ്ട് സംസാരിക്കുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളു.അതിലാണ് ഉണ്മയെന്ന് അവര്‍ ചിന്തിക്കുന്നു ചുരുങ്ങിയപക്ഷം ഇപ്പോഴെങ്കിലും.

ഇങ്ങനെ മുറിഞ്ഞ വാക്കുകളുപയോഗിച്ചും ഒട്ടും ഇമ്പമില്ലാതെയും എഴുതുന്നതുകൊണ്ട് ഞാന്‍ ഗദ്യ കവിതകള്‍ വായിക്കില്ല എന്നു പറഞ്ഞ് ഒരാള്‍ ചങ്ങമ്പുഴയുടെയോ ഓ എന്‍ വി കുറുപ്പിന്റെയോ പിന്നാലെ പോയാല്‍ കൈവീശി ഒരു റ്റാറ്റാ പറയുകയല്ലാതെ വേറെ വഴിയില്ല.ഞാന്‍ സിനിമാ കാണില്ല എന്നു ദൃഡപ്രതിജ്ഞയെടുത്തിരിക്കുന്ന ഒരു പ്രിയ സുഹൃത്ത് എനിക്കുണ്ട്****.അദ്ദേഹത്തോടുള്ള സര്‍വ്വ സ്നേഹാദരങ്ങളോടും കൂടി ഞാന്‍ അയാളെ ഒറ്റക്കിരുത്തിയിട്ട് സിനിമകാണാന്‍ പോകും എന്നല്ലാതെ എനിക്കൊന്നും ചെയ്യാനില്ല.ഇത്തരം ഭാഷാപ്രേമവും സാമൂഹിക സാഹിത്യ സാംസ്കാരിക പ്രതിബദ്ധതയുമൊക്കെ ശുദ്ധമായ കാപട്യങ്ങളായേ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളു.ഒരു കൊച്ചു കരുണാനിധി തങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നു എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു പറയുകയാണ് അവര്‍ ചെയ്യുന്നത്.ഭാഷയല്ല സാഹിത്യം എന്ന് മനസ്സിലാക്കാത്തതു കൊണ്ടുള്ള പ്രശ്നമാണിത്.ഭാഷ സാഹിത്യത്തിന്റെ ഉപകരണവും സാഹിത്യം ജീവിതത്തിന്റെ അതി ജൈവിക അവസ്ഥയുമാണ്. പാല്‍പ്പൊടി വെള്ളത്തിലിട്ടാല്‍ പാലാകുന്നതു പോലെയാണ് സാഹിത്യം ആര്‍ദ്രതയുള്ള ആസ്വാദക മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്.നനവില്ലെങ്കില്‍ അയ്യോ ഇത് വെറും പോടിമാത്രമാണെന്ന നിലവിളിമാത്രമേ അവനില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളു.കുമ്മായമല്ലേ ഇതെന്നുപറഞ്ഞ് വലിച്ചെറിയുകയും ചെയ്തെന്നിരിക്കും.

കവിത ലിഖിതമായ അവസ്ഥയില്‍ മാത്രമേയുള്ളു എന്നും എനിക്കഭിപ്രായമില്ല.ഒരു പ്രാവ് വട്ടമിട്ടു പറന്ന് ചിറകുകള്‍ മാടിയൊതുക്കി വായുവിനെ കബളിപ്പിച്ച് നിലത്തിറങ്ങുന്ന കാഴ്ച്ക കാവ്യാത്മകമാണ്.ഒരു കുഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് അമ്മയുടെ മുലകുടിക്കാന്‍ വസ്ത്രം പിടിച്ചുമാറ്റുമ്പോള്‍ വാത്സല്യത്തോടെ കുഞ്ഞിനെയും ജാള്യതയോടെ ചുറ്റും നില്‍ക്കുന്നവരെയും
നോക്കുന്ന സ്ത്രീയുടെ നോട്ടം കാവ്യാത്മകമാണ്.എതിരെ വരുന്ന പെണ്‍കുട്ടിയുടെ മുഖസൌന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നുപോകുമ്പോള്‍ കടന്നുപോകുംവരെ അവള്‍ എന്നെ മനപ്പൂര്‍വ്വം നോക്കാതിരിക്കുകയും ഒരുനോക്കുകൂടി കാണാന്‍ ഞാന്‍ തിരിഞ്ഞുനോക്കുന്ന അതേ നിമിഷത്തില്‍
അവളും തിരിഞ്ഞുനോക്കുകയും ചെയ്യുന്ന അവസ്ഥ കാവ്യാത്മകമാണ്.ഇങ്ങനെ കാവ്യാത്മകം-പൊയറ്റിക്-ആയ ജീവിതത്തില്‍ അലിഞ്ഞുജീവിക്കുമ്പോഴാണ് കവിത കണ്ടെത്താന്‍ കഴിയുന്നത് .പക്ഷേ ഇതൊക്കെ എങ്ങനെ ഞാന്‍ കണ്ട രീതിയില്‍ മറ്റൊരാള്‍ക്ക് കാട്ടിക്കൊടുക്കും എന്ന ചിന്തയുണ്ടാകുമ്പോഴാണ്.ഭാഷയുടെ ആവശ്യം വരുന്നത്.അത് ചലച്ചിത്ര ഭാഷയാകാം ചിത്രഭാഷയാകാം പാട്ടിലൂടെയാകാം പറച്ചിലിലൂടെയാകാം.ചില ചിത്രങ്ങള്‍ കവിതയാണ്.ചില ഫോട്ടോ ഗ്രാഫുകള്‍ കവിതയാണ്.ചില സിനിമകള്‍ കവിതയാണ്.

ഈ പറയുന്നതൊക്കെ വെറും വാചകക്കസര്‍ത്തുമാത്രമാണെന്ന് ചിലര്‍ക്കഭിപ്രായം ഉണ്ടായേക്കാം.അവരോട് എനിക്കിത്രമാത്രമേ ചോദിക്കാനുള്ളു.വരികള്‍ മുറിച്ചുമുറിച്ചെഴുതുന്നതാണ് കവിതയെന്നും അല്ലാത്തതൊക്കെ കഥയെന്നുമാണോ നിങ്ങളിത്രകാലവും ധരിച്ചിരിക്കുന്നത്?
ഇം‌ഗ്ലീഷ് വായിക്കാനും അര്‍ഥമറിയാനും കഴിയുന്ന ഒര് വായനാ സമൂഹത്തിനു മുന്നില്‍ ഒരു ഇം‌ഗ്ലീഷ് വാക്ക്, ആ വാക്കുകൊണ്ട് അര്‍ത്ഥം കിട്ടുന്ന അവസ്ഥയുടെ വരള്‍ച്ച എടുത്തു കാണിക്കുന്നതിലേക്ക് വേണ്ടി അതേപടി ഉപയോഗിച്ചുപോയാല്‍ കവിതയും ഭാഷയും നശിച്ചുപോകും എന്ന രീതിയില്‍
ശിഥിലമായാണോ നിങ്ങള്‍ ഭാഷയേയും കവിതയേയും കണ്ടിരിക്കുന്നത്?
****
2.**** ഇതു വായിക്കുകയാണെങ്കില്‍ എന്നെ കണ്ണുരുട്ടിക്കാണിക്കല്ലേ :)

39 comments:

Sanal Kumar Sasidharan said...

കടലാസും പേനയുമെടുത്ത് ഒരു മൂലക്കു ചെന്നിരുന്ന് ഇന്ന് കുറെ മാമൂലുകളെ തകര്‍ക്കണം എന്ന് ഒരു കവിയും ചിന്തിക്കും എന്ന് എനിക്ക് വിശ്വാസമില്ല. പഴയകാല കവിതകളോട് പുതിയ കവികള്‍ ഏതെങ്കിലും തരത്തിലുള്ള പുച്ഛം
വച്ചുപുലര്‍ത്തും എന്നും എനിക്ക് തോന്നുന്നില്ല.പഴയ ഭാഷ പുതിയ അനുഭവങ്ങളെ സംവേദനം ചെയ്യാന്‍ പര്യാപ്തമല്ല എന്നു തോന്നുമ്പോള്‍ അവന്‍ പുതിയ ശൈലികള്‍ കണ്ടെത്തും എന്നാണ് തോന്നിയിട്ടുള്ളത്.മലയാളഭാഷയില്‍ ലോപിച്ചുപോയ എത്രയോ പദങ്ങളുണ്ട് .പര്യായപദങ്ങള്‍ എന്ന ഉപകരണം ഉപയോഗിച്ച് കവിതയെഴുതിയിരുന്ന കാലം കഴിഞ്ഞുപോയി എന്നുതന്നെയാണ്
എന്റെ ചിന്ത .വൃത്തത്തില്‍ കവിതകെട്ടാനായിരുന്നു ഈ പര്യായ പദങ്ങള്‍ എന്നല്ലാതെ അതുകൊണ്ട് എന്തെങ്കിലും ഗുണം വിനിമയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിച്ചു നോക്കുക.ഭവാന്‍ ഇങ്ങാഗതനായാലും എന്ന് ഉരചെയ്യുന്നത് എന്തോ ആഡ്യതയാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ നീ ഇവിടെ വാ എന്നോ,നിങ്ങള്‍ ഇവിടെ വരൂ എന്നു പറയുന്ന് തന്നെയാണ് ഉണ്മയെന്ന് ആസ്വാദകനും എഴുത്തുകാരനും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു.

വല്യമ്മായി said...

"കവിതയില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ
ചോരപ്പാടുണ്ടായിരിക്കണം"

ഈ അഭിപ്രായത്തിന് താഴേ എന്റേയും കയ്യൊപ്പ്.

പക്ഷെ പര്യായ പദങ്ങള്‍ വൃത്തം തീര്‍ക്കുന്നതോടൊപ്പം വരിയുടെ ഭംഗി കൂട്ടുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്.

കണ്ണൂസ്‌ said...

സുന്ദരമായ കുറിപ്പ് - ആത്‌മാര്‍ത്ഥത നിറഞ്ഞു നില്‍ക്കുന്ന വരികള്‍.

ഗുപ്തന്‍ said...

സനാതനാ ഇതിനുതാഴെ എന്റെ കയ്യൊപ്പ് സുഹൃത്തെ; നന്ദി. വിശദമായൊന്നുകൂടി വായിച്ചിട്ട് ഒരു സംവാദത്തിനുള്ള വകയുണ്ടെന്ന് തോന്നിയാല്‍ വരാം. :)

തറവാടി said...
This comment has been removed by the author.
തറവാടി said...

ആത്മാര്‍‌ത്ഥതയുള്ള എഴുത്ത് :)
ചിലതിലെങ്കിലും എതിര്‍പ്പുണ്ട്.
ചര്‍ച്ച നടക്കട്ടെ.

എതിരന്‍ കതിരവന്‍ said...

ഇത്രയും കൃത്യമായി സ്വന്തം ഹൃദയ്ത്തെ തുറന്നു വിട്ട ഔചിത്യം ഈയിടെയെങ്ങും ബ്ലൊഗുകളില്‍ കണ്ടിട്ടില്ല.

ഈ ചിന്ത സനാതനമായിരിക്കട്ടെ.

വേണു venu said...

കവിതയില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ
ചോരപ്പാടുണ്ടായിരിക്കണം"
അതു കവിതയില്‍‍ മാത്രമല്ല എല്ലാ മഹത്തായ സൃഷ്ടികളിലും സൂക്ഷ്മമായി ദര്‍ശിക്കുമ്പോള്‍‍ അനുഭവിക്കാവുന്നതു തന്നെ.
നല്ല ലേഖനം സനാതനാ,
പലതിനോടും യോജിക്കുന്നില്ല എന്നും അറിയിക്കട്ടെ.:)

Murali K Menon said...

വളരെ ശ്രദ്ധാപൂര്‍വ്വം വായിച്ചു. താങ്കളുടെ കാഴ്ച്ചപ്പാടുകളോട് പൂര്‍ണ്ണമായും യോജിപ്പാണുള്ളത്. വ്യക്തിപരമായ് താങ്കളെ ഞാന്‍ തരക്കേടില്ലാതെ കവിത എഴുതാന്‍ കഴിയുന്ന ഒരാള്‍ എന്നാണു കരുതിയിരിക്കുന്നത് (സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും ആവശ്യമില്ലന്നറിയാം, എങ്കിലും). അതുകൊണ്ട് സാധാരണക്കാര്‍ വളരെ തെറ്റായ് പ്രയോഗിക്കുന്ന ഒന്ന് സനാ‍തനന്‍ എഴുതിയപ്പോള്‍ എനിക്ക് നിരാശത ഉണ്ടായി എന്ന് അറിയിക്കട്ടെ.
“എന്നാല്‍ ഞാനത്‌ അച്ചനെക്കാണിച്ചപ്പോള്‍ കിട്ടിയ പ്രോല്‍സാഹനം ഭയങ്കരമായിരുന്നു.“
എന്താണുദ്ദേശിച്ചതെന്ന് നമുക്കറിയാമെങ്കിലും, ഒട്ടുമിക്ക ആളുകളും, മാധ്യമങ്ങളും ഒക്കെ പ്രയോഗിക്കുന്ന ഇത്തരം വാക്കുകള്‍ കവികള്‍ ഉപയോഗിക്കുന്നത് തികച്ചും അവസരോചിതമായാവണം എന്ന് മാത്രം പറയട്ടെ. കവിത എഴുതിയതിനു അച്ഛന്‍ പൊതിരെ തല്ലിയിരുന്നെങ്കില്‍ ആ പ്രയോഗം അനുയോജ്യമായിരിക്കും. അതല്ല അച്ഛന്റെ ആ നല്ല പ്രോത്സാഹനം ഭീകരമായി തോന്നി എന്നാണു വിവക്ഷയെങ്കില്‍ ഞാന്‍ പറഞ്ഞത് തിരിച്ചെടുക്കുന്നു.

“എഴുത്തുകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചൊക്കെ ചര്‍ച്ചവരുമ്പോള്‍ എന്റെ മനസിലെത്തുന്ന ചിരിയും ഇതാണ്“

എപ്പോഴും എല്ലാവരും മുറവിളി കൂട്ടുന്ന ഒന്നാണിത്. ഏതൊരു മനുഷ്യനും സമൂഹത്തോടുള്ള പ്രതിബദ്ധത മാത്രമേ കവിക്കും ഉള്ളു. അല്ലാതെ കവി എഴുതുന്നതിലൊക്കെ പ്രതിബദ്ധത വേണമെന്ന് വാശിപിടിക്കുന്നവര്‍ അവരുടെ സ്വാര്‍ത്ഥത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്.

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ, നല്ലതും ചീത്തയുമായ കൃതികള്‍ വായിക്കുകയും നല്ലതിനെ നെഞ്ചേറ്റുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ ഒരു അഭിപ്രായത്തേയും വ്യക്തിപരമായ് എടുക്കാതെ കൃതികളുടെ ശരി തെറ്റുകളുടെ അഭിപ്രായ കൂമ്പാരങ്ങളില്‍ പെടുത്തി സമാധാനമായ് ഇരിക്കുന്നു.

എല്ലാ ഭാവുകങ്ങളും

കുറുമാന്‍ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു ഈ ലേഖനം.

ദിലീപ് വിശ്വനാഥ് said...

എന്താണ് കാവ്യാത്മകത എന്ന് വിശദീകരിച്ചിരിക്കുന്ന ഭാഗം ശരിക്കും കൊതിപ്പിച്ചു. എന്താണ് അതില്‍ കൊതിക്കേണ്ടത് എന്ന് ചോദിച്ചാല്‍, ആ ചിന്തയും ഭാവനയും ആണ് കൊതിക്കേണ്ടത് എന്ന് ഞാന്‍ പറയും.
മനോഹരം ഈ ലേഖനം.

ഭൂമിപുത്രി said...

സനാതനന്‍ മനസ്സില്‍നിന്നു നേരിട്ട് പകറ്ത്തിയ
ഈ ചിന്തകള്,
ഒട്ടും വഴിതെറ്റാതെ,മനസ്സിലേക്കുതന്നെ എത്തി.
കുട്ടിക്കാല്‍ത്തെ രാമായ്ണനുഭവങ്ങളും അഛനുമൊക്കെ,അല്‍പ്പം അസൂയതോന്നിക്കുന്ന, മിഴിവാറ്ന്ന ചിത്രങ്ങളായി മാറി.
പക്ഷെ,രസം പിടിച്ചുവായിച്ച വന്നു,

“അതിലാണ് ഉണ്മയെന്ന് അവര്‍ ചിന്തിക്കുന്നു ചുരുങ്ങിയപക്ഷം ഇപ്പോഴെങ്കിലും“
ഇവിടെക്കഴിഞ്ഞപ്പോള്‍ പിന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല.‘ഫോണ്ട്‘ മാറീയപോലെ..

simy nazareth said...

സനാതനാ,

ഇത്രയും ആത്മാര്‍ത്ഥതയോടെ സ്വന്തം ജീവിതം എനിക്കു ബ്ലോഗില്‍ എഴുതാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ - കുശുമ്പും കണ്ണുകടിയും തോന്നുന്നു.

എങ്കിലും കടലാസില്‍ പകര്‍ത്തിയാലൊടുങ്ങാത്ത വേദനകളും ഒരുപാടുണ്ട്. എന്തോ - ഇതൊക്കെ ഓരോരുത്തര്‍ക്കും ഓരോതരത്തിലാവാം അല്ലേ.

Sethunath UN said...

സ‌നാത‌ന‌ന്‍,
അര്‍ത്ഥ‌വത്തായ വ്യക്തിത്വമുള്ള ലേഖന‌ം.
വൃത്തത്തിലെഴുതിയാലുമില്ലെങ്കിലും കവിത കവിത തന്നെയാണ്. ഉള്ളിലുള്ളത് തന്മ‌യത്തത്തോടെ ആ‌വ‌ര്‍ത്തവിരസ്സതയില്ലാതെ എഴുതാന‌റിയ‌ണ‌ം, ഇതിലേതു മാ‌ര്‍ഗ്ഗ‌ം സ്വീകരിച്ചാലും.
പിന്നെ ചില‌പ്പോഴെങ്കിലും എന്റെ അജ്ഞതകൊണ്ട് ചില നൂത‌ന കവിത‌ക‌ളില്‍ നോക്കി ഇരിയ്ക്കും ഞാന്‍. അ‌ര്‍ത്ഥ‌ബാഹുല്യം കൊണ്ട്, ആ ആഴത്തിലേയ്ക്കിറങ്ങാന്‍ വ‌യ്യാതെ. നിരാശ്ശ തോന്നാറുണ്ട‌പ്പോ‌ള്‍.

Santhosh said...

മനോഹരമായ കുറിപ്പ്.

താങ്കളുടെ തന്നെ വാക്കുകള്‍ കടമെടുത്ത്, “മനസ്സില്‍ തോന്നുന്നത് മറ്റുള്ളവരിലേയ്ക്ക് പകരാനും അത് അവരെക്കൊണ്ട് അനുഭവിപ്പിക്കാനും ആ അനുഭവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കാനും കൃതിയെ നോക്കി, ഇത് ചില്ലറ സാധനമല്ലല്ലോ എന്നു പറയിക്കാനും സാധിച്ചാല്‍” നല്ല സാഹിത്യകാരനായി.

സുനീഷ് said...

ഹൃദയത്തില് തൊട്ട് കൊണ്ടുള്ള എഴുത്ത്. നന്നായി ആസ്വദിച്ചു വായിച്ചു. കവിതയുടെ സൌന്ദര്യ ശാസ്ത്രത്തിലൂന്നി കീറി മുറിച്ചുള്ള പഠനങ്ങള് പലപ്പോഴും കഠിനപദപ്രയോഗങ്ങള് കൊണ്ട് ഞെട്ടലും മടുപ്പും ഉളവാക്കുന്നവ ആയിത്തീരാറുണ്ട്, പലപ്പോഴും അത് വെറും തര്‍ക്കങ്ങള്‍ക്കുള്ള വേദിയുമായിത്തീരുന്നത് കണ്ടിട്ടുണ്ട് (പ്രത്യേകിച്ച് ബൂലോകത്ത്). പക്ഷേ ഈ എഴുത്തിന് മുന്പില് ആസ്വദിച്ചു എന്നൊരു കൈയ്യൊപ്പിടാതെ വയ്യ !

സുയ്യോധനന്റെയും അനംഗാരിയുടേയും പോസ്റ്റുകള് വായിച്ചു. എന്തിനാണ് കവിതയെ വൃത്ത, പ്രാസ നിബദ്ധമാക്കണമെന്ന് ഇത്ര പിടി വാശി? കവിത പദ്യ രൂപത്തില് തന്നയേ വരാവൂ എന്നൊരു നിയമം ആവശ്യമില്ലാ എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. വിഷ്ണുമാഷുടെയും, അനിലന്റെയും, ലാപുടയുടെയും, പ്രമോദിന്റെയും, സനാതനന്റെയും മനോഹരമായ ചില കവിതകള് വൃത്തത്തിന്റെ ചട്ടക്കൂടിലൊതുക്കി എഴുതിയാല് ഇപ്പോള് അത് ധ്വനിപ്പിക്കുന്ന അര്ഥഭംഗി വൃത്തരൂപത്തില് അതിനു കാണുമോ എന്നു സംശയമാണ്. എന്തോ എനിക്കു വായിക്കാന് കൂടുതലിഷ്ടം “എഴുത്തുകാരന് അനുഭവിച്ച ഒരു നിമിഷത്തിന്റെ ചോരപ്പാടുള്ള“ കവിതകളാണ്.

മാഷേ, ആ തത്തമ്മക്കഥ പോലെ പണ്ട് എനിക്കും പറ്റിയ ഒരു അബദ്ധമാണ് ഒരു കാക്കക്കുഞ്ഞിനെ കുത്തിത്താഴെയിട്ട് കൊന്നത്. പിന്നീട് പശ്ചാത്താപം തോന്നിയിരുന്നു. പക്ഷേ, ആ ബാലകുതൂഹലമാണ് പിന്നീട് ഞാന് വ്യക്തമായ രാഷ്ട്രീയാ‍ര്‍ഥത്തോടെ തൊടിയില് നിന്നും വീട്ടിലേക്ക് എന്ന കവിതയില് ഒരു ചളിപ്പുമില്ലാതെ ഉപയോഗിച്ചത്. കാലം നേര്‍ത്ത കുറ്റബോധങ്ങളെ ഈ രൂപത്തിലേക്കും മാറ്റും എന്നത് ഒന്നു കൂടി ബോദ്ധ്യമായി ആ തത്തമ്മ സംഭവം വായിച്ചപ്പോള്.

chithrakaran ചിത്രകാരന്‍ said...

പ്രിയ സനാതനന്‍,
താങ്കള്‍ പറയുന്ന അനുഭവത്തിലെ സൌന്ദര്യ ലക്ഷണങ്ങളൊക്കെയുള്ള വാക്കുകളുടെ വണ്ടി തന്നെയാണ് കവിത.
അതില്‍ കവിയുടെ ചോരപ്പാടുള്ള ഒരു കുഞ്ഞുണ്ടാകണമെന്നുമാത്രം.

കുഞ്ഞിന് ഇല്ലത്തെ കുട്ട്യോള്‍ടെ അതേ മുഖച്ഛായ തന്നെ വേണമെന്നു പറയുന്നത് സാഹിത്യത്തിലെ അധമ പാരംബര്യവാദമാണ്. സംബന്ധങ്ങളുടെ കാലമൊക്കെ കഴിഞ്ഞില്ല്യാന്നുണ്ടോ ?
:)

Pramod.KM said...

ആത്മകഥാപരമായ എഴുത്ത് നന്നായി.:)
കവിത എന്നത് ഭാഷയുടെ മേലുള്ള കൊത്തുപണികളായതുകാരണം, കവിതയെ എഴുത്തുകാരന്‍ അനുഭവിച്ച നിമിഷത്തിന്റെ ചോരപ്പാടു വേണം എന്ന നിര്‍വചനത്തിലേക്ക് ഒതുക്കാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം.

Sanal Kumar Sasidharan said...

അതുകൊണ്ട് സാധാരണക്കാര്‍ വളരെ തെറ്റായ് പ്രയോഗിക്കുന്ന ഒന്ന് സനാ‍തനന്‍ എഴുതിയപ്പോള്‍ എനിക്ക് നിരാശത ഉണ്ടായി എന്ന് അറിയിക്കട്ടെ.
“എന്നാല്‍ ഞാനത്‌ അച്ചനെക്കാണിച്ചപ്പോള്‍ കിട്ടിയ പ്രോല്‍സാഹനം ഭയങ്കരമായിരുന്നു.“
എന്താണുദ്ദേശിച്ചതെന്ന് നമുക്കറിയാമെങ്കിലും,.....


പ്രിയപ്പെട്ട മുരളീ മേനോന്‍,ഞാന്‍ എന്താണുദ്ദേശിച്ചത് എന്ന് താങ്കള്‍ക്കു മനസ്സിലായെങ്കില്‍ എന്റെ പ്രയോഗത്തില്‍ തെറ്റൊന്നുമില്ല എന്നുതന്നെ ഞാന്‍ കരുതുന്നു.
വാക്കുകളെ ശരിയായി മാത്രമേ ഉപയോഗിച്ചുകൊള്ളൂ എന്ന് ഞാന്‍ പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല.ഞാനുദ്ദേശിച്ചത് നിങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെങ്കില്‍ ഞാനതു തെറ്റിക്കും.

പ്രിയപ്പെട്ട പ്രമോദ്. അനുഭവത്തിന്റെ ചോരപ്പാട് ഒരു നിര്‍വ്വചനമല്ല,ആത്മാവാണ്.കവിതയുടെ ശരീരത്തില്‍ ഭാഷകൊണ്ടു കൊത്തുപണിനടത്തേണ്ടിവരാം,പക്ഷേ ആത്മാവില്ലെങ്കില്‍ അതുവെറും ജഡമായിരിക്കും.

വായിച്ച് അഭിപ്രായം അറിയിച്ചവരും അറിയിക്കാത്തവരുമായ എല്ലാപേരോടും എന്റെ സന്തോഷം അറിയിക്കുന്നു.

ഗുപ്തന്‍ said...

പ്രമോദ് എഴുതിയത് അബദ്ധത്തില്‍ തലതിരിച്ച് വായിച്ചോ അതോ മനഃപൂര്‍വം തലകുത്തിനിന്നിട്ട് വായിച്ചോ സനാതനാ, അറിയാനൊരു കൌതുകം. (കവിതയുടെമേല്‍ ഭാഷ കൊണ്ട്.. / ഭാഷയുടെമേല്‍ കവിത ). കവികള്‍ കമന്റില്‍ കവിക്കാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ പാവം വായനക്കാര്‍ കൊഴ്ഞ്ഞുപോവൂല്ലീ?

കവിതയില്‍ എഴുത്തുകാരന്‍ എപ്പോഴും സന്നിഹിതനാകണമെന്നില്ല എന്ന അര്‍ത്ഥത്തിലാണ് പ്രമോദ് എഴുതിയതെന്ന് എനിക്ക് തോന്നി. ആത്മപ്രകാശനം എന്നതിലുപരി ക്രാഫ്റ്റിലേക്ക് എഴുത്തു നീങ്ങാം ഇങ്ങനെ ചിന്തിക്കുമ്പോള്‍. ഈ വിഷയം കഥയുമായി ബന്ധപ്പെട്ട് പെരിങ്ങോടനും ദുര്യോധനനും ചര്‍ച്ചചെയ്തിരുന്നു. ഒന്നു വിശദീകരിക്കാമോ എഴുത്തില്‍ താങ്കള്‍ എവിടെയാണെന്ന് ?

Murali K Menon said...

“വാക്കുകളെ ശരിയായി മാത്രമേ ഉപയോഗിച്ചുകൊള്ളൂ എന്ന് ഞാന്‍ പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല.ഞാനുദ്ദേശിച്ചത് നിങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെങ്കില്‍ ഞാനതു തെറ്റിക്കും.“

മറുകമന്റിനു സന്തോഷം. മനോവികാരം അറിഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞത് പിന്‍‌വലിച്ചിരിക്കുന്നു. നന്ദി.

[ nardnahc hsemus ] said...

“കവിതയില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ
ചോരപ്പാടുണ്ടായിരിക്കണം“ എന്നുപറയുന്നതിനോട്, അനുഭവമില്ലാതെയും എഴുതാനുള്ള കഴിവിന്റെ സാധ്യതകളെക്കുറിച്ഛാണ് പ്രമോദ് പറഞതെന്നാണെനിക്കു തോന്നിയത്. പക്ഷെ, അതാത്മാവായി പിന്നിട് മാറിയപ്പോള്‍ എല്ലാം ശരിയായപോലെ...

(ഇതിനെ ‘ചോരപ്പാട്‘ എന്നു തന്നെ പറയണം അല്ലെ... :) :)

[ nardnahc hsemus ] said...
This comment has been removed by the author.
വല്യമ്മായി said...

നമ്മുടെ സ്വയാനുഭവം അല്ലെങ്കില്‍ കൂടെ എന്തെങ്കിലും കാണുമ്പോഴോ കേള്‍ക്കുമ്പോഴോ ഉണ്ടാകുന്ന ഒരു സ്പാര്‍ക്ക് ആയിക്കൂടെ ഈ ചോരപ്പാട്.ഭാവന്യ്ക്ക് ചീറകു മുളക്കുന്നതുമതില്‍ നിന്നായിരിക്കില്ലേ

Sanal Kumar Sasidharan said...

മനൂ,
ഞാന്‍ ക്രാഫ്റ്റിന്റെ ഭാഗത്തില്ല.ക്രാഫ്റ്റ് എനിക്കു വഴങ്ങാത്തതുകൊണ്ടാവും.എഴുത്ത് ആത്മപ്രകാശനം എന്നുപറയുമ്പോള്‍ എഴുത്തുകാരന്റെ വയ്യക്തിക അനുഭവങ്ങളേ അതില്‍ ഉണ്ടാകൂ എന്നര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.അവന്‍ സ്വാംശീകരിക്കുന്ന എന്തും അവന്റെ അനുഭവങ്ങളാണ്.ഞാന്‍ ഒരു പൂവിനെ കാണുന്നത് എന്റെ അനുഭവമായോ പൂവിന്റെ അനുഭവമായോ എടുക്കാം.പക്ഷേ ഞാന്‍ എഴുതുമ്പോള്‍ അതില്‍ വരുന്നത് ഞാന്‍ സ്വാംശീകരിച്ച അനുഭവങ്ങള്‍ മാത്രമാണ്.ഞാന്‍ പൂവായി പരകായപ്രവേശനം നടത്തിയേക്കാം.
ക്രാഫ്റ്റ് മനപ്പൂര്‍വ്വമുള്ളതും ആത്മാവിഷ്കാരം അനിവാര്യമായ കുത്തൊഴുക്കുമാണ്.ഇതാണെന്റെ കാഴ്ച.
സുമേഷ്,ചോരപ്പാടെന്നും പറയാം..
മുരളീമേനോന്‍,
താങ്കള്‍ എന്റെ അഭിപ്രായം കേട്ട് പിന്വലിയണമെന്ന് എനിക്കാഗ്രഹമില്ല.എന്റെ (തെറ്റി)ധാരണ തിരുത്താനുതകുന്ന ബലമുള്ള വാദങ്ങളുമായി മുന്നോട്ടുവരണം.അതാണ് സൃഷ്ടിപരമായിട്ടുള്ളത്.നാം ഒരു ഗുസ്തിയിലല്ലല്ലോ ഉള്ളത്.

ഗുപ്തന്‍ said...

സനാതനാ ദുര്യൂന്റെ ബ്ലോഗില്‍ എന്റെ യക്ഷിക്കഥക്കിട്ട കുറിപ്പില്‍ പെരിങ്ങോടനും ദുര്യുവും തമ്മിലുള്ള സംവാ‍ദം സമയംകിട്ടുമ്പോളൊന്നു ശ്രദ്ധിക്കൂ. എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ തന്റെ പക്ഷം ആണെന്നാണെന്റെ വിശ്വാസം. പക്ഷെ എഴുത്തിന്റെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ എനിക്ക് ധൈര്യം പോര. :)


മുരളിയേട്ടാ എനിക്ക് മുരളിയേട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറയുന്നത് ഒരു സാധാരണ പ്രയോഗമല്ലെ. ഭാഷക്ക് ഉപയോഗത്തില്‍ വരുന്ന പരിണാമങ്ങളെ ബോധപൂര്‍വം പ്രതിരോധിക്കേണ്ടതില്ല എന്നാണ് എന്റെയും തോന്നല്‍. സനാതനന്‍ അതേ ഉദ്ദേശിച്ചുള്ളൂ എന്ന് മനസ്സിലാവുന്നു.

സുനീഷ് said...

Vishnu maash pandu Parajithante blogil itta oru comment ivide njan cut&paste akki idunnu.

വിഷ്ണു പ്രസാദ് said...

ഒരു ഫ്രെയിമില്‍ വസ്തുവിനെ എവിടെ നിര്‍ത്തണമെന്നും ഏത് കോണില്‍ അതിനെ കാണണമെന്നും അത് എന്ത് വിവക്ഷ ഉണ്ടാക്കുമെന്നുമുള്ള ഒരു ഛായാഗ്രാഹകന്റെ കാഴ്ച്ച കവിയോടൊപ്പവുമുണ്ട്.അതുകൊണ്ടാണ് കവിയും ഒരു കലാകാരനാവുന്നത്.കവിയുടെ ഈ കണ്ണുകള്‍ക്കു നേരെ കല്ലെറിയും മുന്‍പ്അവനവന്റെ ഉള്ളിലേക്ക് നോക്കണം.അവിടെ ഉറച്ചു പോയിട്ടുണ്ടാവാം,പടം പിടിത്തത്തിന്റെ ഒരു പഴയ ശൈലി.

ഒന്നു കൂടി ,വൃത്തവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല.ഒരു ക്യാന്‍ വാസിന്റെ അതിരുകളല്ല,ചിത്രത്തെ ഉണ്ടാക്കുന്നത്.അതിരുകളെ അവഗണിക്കുന്നത് ചിത്രത്തെ ചിത്രമല്ലാതാക്കുന്നില്ല.കൂട്ടില്‍ നിന്ന് പുറത്തു വന്ന തത്തയോട് നീ കൂട്ടിലേക്ക് പോവൂ,എങ്കിലേ നീ തത്തയാവൂ എന്ന് പറയും പോലെയാണ് വൃത്തമില്ലാത്തത് കവിതയല്ല എന്ന് പറയുന്നത്.

Sathees Makkoth | Asha Revamma said...

ശ്രദ്ധാപൂര്‍വ്വം വളരെ നന്നായിരിക്കുന്ന ഒരു ലേഖനം. എഴുത്തുകാരന്‍ തന്റെ ചിന്തകള്‍ ഏത് മാദ്ധ്യമത്തില്‍ക്കൂടിയും പുറത്ത് വിടുമ്പോള്‍ അത് അവന് നല്‍കുന്ന അനുഭൂതി മറ്റെന്തിനേക്കാളും വലുതാണ്.

ജ്യോനവന്‍ said...

ഇങ്ങനൊരു ലേഖനം 'ഇപ്പോള്‍' വായിക്കാന്‍ കിട്ടുന്നത് ഒരു ഭാഗ്യമായി‍ കരുതുന്നു.
അല്ല ഇപ്പോഴല്ല എപ്പൊഴായാലും ഇതൊരാവശ്യം തന്നെ. നന്ദി.
ഒരാളിലെ പ്രണയം മരിക്കുമ്പോള്‍ കവിയാകുമെന്നൊ?
അപ്പോള്‍ എന്താണ് പ്രണയമെന്ന്.
കുഞ്ഞുന്നാളിള്‍ തത്തയൊന്നു തളര്‍ന്നപ്പോള്‍ കവിയായത്.......
തത്തയോടുണ്ടായ ആ പ്രണയത്തിനും
എഴുത്തിനോടുള്ള ഈ പ്രണയത്തിനും കൂപ്പുകൈ.

പാമരന്‍ said...

ഇതു വായിക്കാന്‍ വൈകിപ്പോയി.. ഇപ്പൊ സുനീഷിന്‍റെ ബ്ളോഗിലാണു ലിങ്ക്‌ കണ്ടത്‌.

ഈ എഴുത്തിലെ ആത്മാര്‍ത്ഥയെ കാണുന്നുണ്ട്. ഈ വാദങ്ങളെ ഖണ്ഡിക്കാനുള്ള വിവരമൊന്നും എനിക്കില്ല. ചില സംശയങ്ങള്‍.. സനാതനന്‍റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ താല്‍പര്യം..

1. നിങ്ങള്‍ ഒരു കഥ എഴുതുന്നു.. കുറെ ചിന്തകള്‍ കുറിച്ചു വയ്ക്കുന്നു.. വെറുതെ കേള്‍ക്കാനിംബമുള്ള രീതിയില്‍ ചൊല്ലാവുന്ന തരത്തില്‍ കുറെ വാക്കുകള്‍ ലളിതമായ അര്‍ത്ഥ ഭംഗിയോടെ ചേര്‍ത്തു വയ്ക്കുന്നു.. ഇതില്‍ നിന്നും കവിതയെ വ്യത്യസ്തമാക്കുന്നത്‌ എന്താണ്? ഒരു പൊതുവായ പേരിട്ടു വിളിക്കുംബോള്‍ അതില്‍ പെടുത്തണമെങ്കില്‍ ചില പൊതുവായ ഗുണങ്ങള്‍ കാണിക്കേണ്ടേ?
(ഡിസ്ക്ളെയ്മര്‍: കഥക്കും മറ്റു ഗദ്യങ്ങള്‍ക്കും അവയുടേതായ കാവ്യഭംഗി ഉണ്ടെന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്)

2. നമ്മുടെ അനേകായിരങ്ങളായ ഹെറിറ്റേജ്‌ കവിതകള്‍.. എഴുത്തച്ഛന്‍റേയും ആശാന്‍റെയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പുരാതന കവികള്‍ മുതല്‍ ഇങ്ങറ്റത്ത്‌ ഓ.എന്‍വീ, മധുസൂദനന്‍ നായര്‍ വരെയുള്ളവരുടേയും കവിതകള്‍ക്ക്‌ താളഭംഗിയും പ്രാസഭംഗിയും അലങ്കാരഭംഗിയും ഇല്ലായിരുന്നുവെങ്കില്‍ അവ ജനപ്രിയങ്ങളാകുമായിരുന്നോ? ഉത്തമങ്ങളാകുമായിരുന്നോ?

3. എന്തുകൊണ്ടാണ്‌ ചൊല്ലുകവിതകള്‍ കൂടുതല്‍ ജനപ്രിയങ്ങളാകുന്നത്? മധുസൂദനന്‍ നായരും കടമ്മനിട്ടയും ഓഎന്‍വീയും കൂടുതല്‍ ജനങ്ങളിലെത്തുന്നത്?

4. ആശയഭംഗി ചോരാതെ പദവിന്യാസവും താളഭംഗിയും അലങ്കാരഭംഗിയും സന്നിവേശിപ്പിക്കാന്‍ പറ്റുമെങ്കില്‍ (അതിനു വേണ്ടി ഒന്നും ത്യജിക്കാതെ) അതിനല്ലേ കൂടുതല്‍ മാര്‍ക്കു നല്‍കേണ്ടത്? (അല്ലാത്തവ മോശം എന്നിതിന്‌ അര്‍ത്ഥം കല്പിക്കരുതേ..)

ഇതൊക്കെ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്.. വാദങ്ങളായിക്കാണാതെ എന്‍റെ സംശയങ്ങളായി കാണണമെന്നപേക്ഷിക്കുന്നു..

ഇപ്പറഞ്ഞതിനൊക്കെ കടകവിരുദ്ധമായി ഈ സീമകളെയൊന്നും കൂസാതെ 'ഇതാണു ഞാന്‍.. ഇതില്‍ നിനക്കു കാവ്യഭംഗി കാണാനോക്കുന്നില്ലേ..' എന്നു വെല്ലുവിളിക്കുന്ന ഒട്ടനവധി രചനകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.. അവയിലെ ഭംഗി കണ്ട് അന്തം വിട്ട്‌ പണ്ടാരമടങ്ങി നിന്നിട്ടുമുണ്ട്. (ഉദാഹരണത്തിനു നിങ്ങളുടെ തന്നെ 'ക,ക,കൊ,കാ... ', സുനീഷിന്‍റെ 'തൊടിയില്‍നിന്നും', ഹാരിസിന്‍റെ 'നായീന്റെ മക്കള്‍. ').. അതാണെന്നെ കണ്‍ഫ്യൂഷന്‍റെ നിലയില്ലാക്കയത്തിലേക്കു തള്ളി വിടുന്നത്‌...

ചോദ്യങ്ങളിലെ നിഷ്കളങ്കത തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നു.. നന്ദി.

പാമരന്‍ said...

പോസ്റ്റ്‌ പഴയതായതുകൊണ്ട്‌ ഈ കമന്‍റു്‌ ശ്രദ്ധയില്‍പെടുമോന്നു സംശയമുണ്ട്.. രണ്ടു ദിവസം ക്ഷിമിച്ചിട്ട്‌ മറുപടി കണ്ടില്ലെങ്കില്‍ ഞാനിതെടുത്തൊരു പോസ്റ്റാക്കാം.. ഇതേ സംശയങ്ങള്‍ വേറേ ഒന്നു രണ്ടു പേര്‍ക്കു കൂടി ഉണ്ടായിക്കൂടായ്കയില്ല..

Sanal Kumar Sasidharan said...

പ്രിയപ്പെട്ട പാമരന്‍,
താങ്കളുടെ വൈകി വന്ന വായനയില്‍ അതിയായ സന്തോഷം.എന്നാല്‍ കഴിയുന്നരീതിയില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് എന്റെ അഭിപ്രായങ്ങള്‍ നിരത്തുന്നു.(എന്റെ മാത്രം തെറ്റോ ശരിയോ ആകാവുന്ന അഭിപ്രായങ്ങള്‍)

1.എന്നെ സംബന്ധിച്ച് കവിത വാക്കുകളുടെ വിന്യാസമല്ല മനസിന്റെ വിശപ്പാണ്. എന്തും ദഹിപ്പിക്കുന്ന ഒരു വിശപ്പ് അനുഭവിപ്പിക്കുന്ന എന്തും കവിത എന്നാണ് ഞാന്‍ കരുതുന്നത്.ഘടനാപരമായി, ഒരു ചിത്രം കാണുമ്പൊള്‍ അല്ലെങ്കില്‍
സിനിമ കാണുമ്പൊള്‍ അതുമല്ലെങ്കില്‍ ഒരു നോവല്‍ വായിക്കുമ്പൊള്‍ നമ്മെ
അനുഭവിപ്പിക്കുന്ന ഉള്‍പ്പുളകം ചുരുങ്ങിയ വരികളില്‍ അവതരിപ്പിക്കുന്ന എല്ലാ രചനകളും കവിതയാണ്.വിത്തിലും മരത്തിലും പൂവിലും കായിലും ഉള്ള ചേതനയാണ് ഇവയ്ക്ക് ഒക്കെ ഭം‌ഗി നല്‍കുന്നത്.ആ ചേതനയെ മാത്രം അടര്‍ത്തി അവതരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതാണ് കവിതയെന്നാണ് എന്റെയും ചിന്ത.അതിനെ തന്നെയാവും പാശ്ചാത്യര്‍ പൊയെറ്റിക് എന്നും നമ്മള്‍ കാവ്യാത്മകം എന്നും പറഞ്ഞുപോരുന്നത്. കഥയില്‍ കവിതയുണ്ട് എന്നു പറയുന്നതും
ഇതുകൊണ്ടാവും.നാടകാന്തം കവിത്വം എന്നതു ഇതുകൊണ്ടാവും.ഷേക്സ്പിയറെ മഹാനായ നാടകകൃത്ത് എന്നതേക്കാള്‍ പൊയെറ്റ് എന്ന് വിളിക്കുന്നതും ഇതുകൊണ്ടാവും.ഈ പൊതു ഗുണം കൊണ്ടുതന്നെയാവും നമ്മള്‍ എ.അയ്യപ്പനേയും
ചെറുശേരിയേയും കവികളായി കണക്കാക്കുന്നത്. കവിത എന്ന ലേബലിലല്ലെങ്കിലും
ചിലകുറിപ്പുകളെ നാം കവിത എന്നും ചിലതിനെ മിനിക്കഥയെന്നും ചിലതിനെ
ചിന്താശകലം എന്നും വിളിക്കുന്നത് നമ്മില്‍തന്നെ ഒളിഞ്ഞിരിക്കുന്ന,കവിതയെ തിരിച്ചറിയാനാവുന്ന ഒരു ജന്മവാസന കൊണ്ടാണ് (പിന്നെ ഇതൊക്കെ എന്റ്റെ മാത്രം ധാരണകളാണ്.വിവരം കൂടുതലോ കുറവോ ഇല്ല എനിക്ക്.എന്റെ കാഴ്ചപ്പാടുകള്‍
മാറുന്നവയാണ്.പാറപോലെ ഉറച്ച ഒന്നല്ല.മാറരുതെന്ന് കടും പിടുത്തവുമില്ല)

2.കവിതകള്‍ എന്നല്ല എല്ലാ കലാസൃഷ്ടികളും ജനപ്രിയമാകുന്നതും ഉദാത്തമായിരിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്.പല മഹാന്മാരായ
കലാകാരന്മാരും അവര്‍ ജീവിച്ചിരുന്ന കാലത്തു
തിരിച്ചറിയപ്പെട്ടിട്ടില്ല.ജനപ്രിയരായിരുന്നില്ല.കാരണമായി എനിക്ക് തോന്നുന്നത് അവര്‍
അവരുടെ വര്‍ത്തമാനകാലത്തെക്കുറിച്ചല്ല,അവര്‍ പോലും ഇല്ലാത്ത ഭാവികാലത്തെ (ഇന്നത്തെ വര്‍ത്തമാനത്തെ)മുന്നില്‍ക്കണ്ട് രചനകള്‍ നടത്തിയവര്‍ ആയിരുന്നു. അവരുടെ മനോവേഗം അന്നത്തെ സമൂഹത്തിന്
അന്യമായിരുന്നതുകൊണ്ടാകാം അവര്‍ ജീവിച്ചിരുന്ന കാലത്ത് അം‌ഗീകരിക്കപ്പെടാതെ
പോയത്.താളഭം‌ഗിയും പ്രാസഭംഗിയും തീര്‍ച്ചയായും വിത്തിന്മേലുള്ള തൂവലുകള്‍
പോലെ ഒരു കാലത്തുനിന്നും മറ്റൊരു കാലത്തേക്ക് അവരെ വഹിച്ചുപോകാന്‍
സഹായിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.പക്ഷേ അവ ഇല്ലായിരുന്നെങ്കിലും ഉത്തമം
ആയ എല്ലാം ഉത്തമം തന്നെയായിരിക്കും എന്നാണ് എന്റെ ചിന്ത.താളാത്മകമായ
പലകവിതകളും കാവ്യഭം‌ഗിയില്ലാത്തവയാണെന്നും വെറും വാക്കുകള്‍ കൊണ്ടുള്ള ജാലങ്ങളാണെന്നും എനിക്ക് തോന്നിയിട്ടുമുണ്ട്.അവ ജനപ്രിയമായതുകൊണ്ട് മാത്രം ഉത്തമങ്ങളാകുന്നുമില്ല .

3.താളം,രാഗം എന്നിവയടങ്ങിയ ശബ്ദത്തിന് വാക്കുകള്‍ കൊണ്ട് ധ്വനിപ്പിക്കുന്ന
അര്‍ഥങ്ങളേക്കാള്‍ സംവേദനക്ഷമത കൂടുതലാണ്.ഇത് മനുഷ്യന്റെ മാത്രം
കാര്യമാവില്ല.ഒരു പക്ഷേ പരിണാമത്തിന്റെ അവസാനഘട്ടത്തിലല്ലേ നാം ലിപികള്‍
കൊണ്ട് ആശയവിനിമയം ചെയ്യാന്‍ പഠിച്ചത്,അതിനു മുന്‍പ് എത്രയോ മുന്‍പ് നാം
ശബ്ദങ്ങളുടെ വികാരങ്ങളെ തിരിച്ചറിയാന്‍ ശീലിച്ചിരുന്നു.ഈ ജെനെറ്റിക്
ആയപ്രത്യേകതയാവണം താളമുള്ള കവിതകള്‍ കൂടുതല്‍ വേഗത്തില്‍ നമ്മിലേക്കിറങ്ങുന്നത്. പക്ഷേ ഏറെ താമസിയാതെ അതിന്റെ താളം മാത്രം അവശേഷിപ്പിച്ചുകൊണ്ട് വാക്കുകളും ആശയങ്ങളും വിസ്മൃതിയിലാകുന്ന രചനകളും
ധാരാളമുണ്ട്.

4.തീര്‍ച്ചയായും അതിനു തന്നെയാണ്.പക്ഷേ അത്തരം ഒരു പ്രക്രിയ എന്നില്‍
സ്വാഭാവികമായി നടക്കാത്തതുകൊണ്ട് ഞാന്‍ ശ്രമിക്കുന്നില്ല എന്നേയുള്ളു.എന്നില്‍
കവിത(?)വരുന്നത് ഒരു ചിന്തയുടെ പാമ്പിന്‍പത്തിയായിട്ടാണ്.അതേ വേഗത്തില്‍
തന്നെയാണ് അത് കുറിച്ചുവയ്ക്കുന്നതും.അലസതയും ആകൃതിയുടെ ലംഘനവുമാണ്
ഞാന്‍/നാം ജീവിക്കുന്ന കാലത്തിന്റെ മുഖം.(http://prasaanth.blogspot.com/2008/02/blog-post.html-ഈ കവിത യിലെ കവിയുടെ ഉത്ഖണ്ഡകള്‍
നോക്കൂ)വൃത്തമില്ലാത്ത താളമില്ലാത്ത ശ്രുതിഭദ്രമല്ലാത്ത ജീവിതം കുറിക്കുകയാണ്
ഇന്നത്തെ മികച്ച എഴുത്തുകാര്‍ ചെയ്യുന്നത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.ആശയഭംഗി ചോരാതെ പദവിന്യാസവും താളഭംഗിയും
അലങ്കാരഭംഗിയും ഉള്‍പ്പെടെയാണ് കവിത വരുന്നതെങ്കില്‍ ഞാനും അങ്ങനെ
എഴുതാനേ ശ്രമിക്കൂ,ഇഷ്ടപ്പെടൂ.പക്ഷേ എന്റെ ചിന്തകളെ ഇവയിലേക്ക്
സന്നിവേശിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.പലപ്പോഴും അത് പാളിപ്പോകുന്നു.

തീര്‍ച്ചയായും ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരങ്ങള്‍ പറയാനോ നാം അര്‍ഹരോ അനര്‍ഹരോ അല്ല.ഇതൊരു സംവാദമാണ് എനിക്കറിയാവുന്ന തെറ്റുകള്‍ ഞാനും നിങ്ങള്‍ക്കറിയാവുന്ന തെറ്റുകള്‍ നിങ്ങളും നിരത്തി വയ്ക്കുമ്പൊള്‍ നമുക്കറിയാത്ത ചില ശരികള്‍ ഉണ്ടായി വരും എന്നാണെന്റെ വിശ്വാസം :).

സ്നേഹത്തോടെ.


ഇതുമായി ബന്ധമില്ലാത്ത ഒരു വിഷയം:ശ്രീ മുരളീ മേനോനോട് ഒരു ക്ഷമാപണം.

പാമരന്‍ said...

സനാതനന്‍ജി,

വിശദമായ മറുപടിക്ക്‌ വളരെ നന്ദി... ഞാന്‍ ധരിച്ചു വച്ചിരുന്ന ചില കാര്യങ്ങളില്‍ പിശകുണ്ടെന്നു മനസ്സിലായി. ഞാന്‍ ഈ നൂതന കവിതാ ശൈലിയെ എന്‍റെ വായനയില്‍ നിന്നും ഈയടുത്ത കാലം വരെ ചില മുന്‍വിധികളോടെ അകറ്റി നിര്‍ത്തിയിരുന്നു.. ആ അകല്‍ച്ച ആയിരിക്കും അവയെ ട്രഡിഷണല്‍ കാവ്യരചനയുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനുള്ള ഉള്‍പ്രേരകം.. താങ്കളുടെ മറുപടി ഒരു പുതിയ ഉള്‍കാഴ്ച എന്തായാലും തരുന്നുണ്ട്‌.. ചിലവ ബാക്കി നില്‍ക്കുന്നുമുണ്ട്‌.. കൂടുതല്‍ വായനകള്‍ അവയെ തീര്‍ത്തുതരുമെന്നു കരുതുന്നു..

സസ്നേഹം

Anonymous said...

പാമരോ

കവിതയുമായി എനിക്ക് ഒറ്റക്കൊറ്റക്ക് കണ്ടാല്‍ ഓര്‍മവരുന്ന പരിചയമേയുള്ളൂ. കൂട്ടത്തില്‍ കണ്ടാല്‍ ചിലപ്പോള്‍ അറിയുകപോലും ഇല്ല എന്ന് ചുരുക്കം. എങ്കിലും ആ രണ്ടും മൂന്നും ചോദ്യങ്ങളിലെ ഒരു പരാമര്‍ശത്തിന് ഗുപ്തന്‍ ഇഷ്റ്റൈല്‍ ഒരു വെട്ട്.

ആ മധുസൂധനന്‍ നായരെ എന്തുപരിഗണനയിലാണ് നല്ല കവികളുടെ കൂട്ടത്തില്‍ പെടുത്തിയത് എന്ന് മനസ്സിലായില്ല. സത്യമായിട്ടും മനസ്സിലായില്ല.

ചത്വരങ്ങളില്‍ ധൂമസഞ്ചാരം, ദൂരെ വ്രജ-
മന്ദിരങ്ങളില്‍ ദുഃഖഘണ്ഡാരം, വൃന്ദാരണ്യ
ഗോപഥങ്ങളില്‍ ഹത്യാഘോഷം, ഈയൊടുക്കത്തെ
പ്രാണബിന്ദുവേ കെട്ടിപ്പുണരും പാരാവാര-
സോദരീഹ്രദമഗ്നി സംകുലം കൃഷ്ണസ്വപ്ന -
രോദനം നീലിച്ചേറുമാകാശം...

ഇതില്‍ കേകയും പിന്നെ കുറെ വെടിക്കെട്ടുമേയുള്ളൂ. കവിത ശബ്ദഘോഷം കേട്ട് പേടിച്ചോടിയിട്ടുണ്ടാവും.പാവമല്ലേ... ഈ മട്ടിലാണ് മധുസൂധനന്‍ നായരുടെ പേരുകേട്ട മിക്ക അഭ്യാസങ്ങളും.

അതിലെ പദപ്രയോഗം മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. ഭാഗവതത്തില്‍ ദ്വാരകയുടെ അവസാ‍നം വിവരിക്കുന്ന കുറേ ഇമേജസ് കവി കടം കൊണ്ടിട്ടുണ്ടെന്നേയുള്ളൂ. ഛന്ദോബദ്ധമായി മികച്ചകവിതകള്‍ എഴുതുന്ന പലരും ഇപ്പോഴുമുണ്ട്. വിജയലക്ഷ്മിയെപ്പോലെ.

പാമരന്‍ said...

ഗുപ്തന്‍ജീ,

ഇങ്ങനെ ഒന്നും അറുത്തുമുറിച്ചു പറയാനുള്ള വിവരം എനിക്കില്ല. മധുസൂദനന്‍ നായരുടെ കവിതകള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും എല്ലാമൊന്നും മനസ്സില്‍ നില്‍ക്കുന്നില്ലെന്നതു സത്യം തന്നെ. പക്ഷേ അതെന്‍റെ തന്നെ ആസ്വാദനത്തിന്‍റെ കുഴപ്പമായിട്ടേ ഞാനെടുക്കുന്നുള്ളു. പിന്നെ ഏതു ഭീകര കവികളെ എടുത്താലും ഒന്നോ രണ്ടോ ചവറെങ്കിലും എഴുതാത്തവരുണ്ടാവില്ല എന്നാണെനിക്കു തോന്നുന്നത്‌.. അതുകൊണ്ടുതന്നെ അങ്ങേരുടെ ഏതെങ്കിലും ഒരു കവിതയുടെ ഒരു ഭാഗമെടുത്ത്‌ അതിനെ മോശമെന്നു പറയുന്നതിനോടു യോജിക്കാനാവുന്നില്ല. അതു മോശമായിരിക്കാം.. മറ്റുള്ളതിനെ അപേക്ഷിച്ച്.. പക്ഷേ അതു കൊണ്ടു കവിയുടെ ഗ്രാഫ് താഴുന്നില്ലെന്നാണു എന്‍റെ അഭിപ്രായം.. കവി ഒരു സിനിമാ സ്റ്റാര്‍ ഒന്നുമല്ലല്ലോ സ്റ്റാര്‍ വാല്യൂ കുറയാന്‍..

പീറ്റീ ഉഷക്കും എല്ലായ്പ്പോഴും ഒരേ വേഗത്തില്‍ ഓടാന്‍ പറ്റുകയില്ലല്ലോ..

ഇതിലൊക്കെ ഉപരിയായി, കടമ്മനിട്ടയും മറ്റും പതുക്കെ ഉള്‍വലിഞ്ഞുകൊണ്ടിരുന്ന സമയത്ത്‌ പൊതുജനത്തിന്‍റെ കവിതാസ്വാദനം അസ്തമിച്ചു കൊണ്ടിരുന്ന സമയത്ത്‌.. 'ഭ്രാന്തനും' 'അഗസ്ത്യന്'ഉം അല്ലേ അതിനൊരു ഉണര്‍വു നല്‍കിയത്‌? ഭ്രാന്തനും അഗസ്ത്യനും കിളിയും ഭൂപടവുമൊക്കെ അത്രക്കു മോശമാണോ? എങ്കില്‍ എന്‍റെ ആസ്വാദനത്തിനെ രണ്ടടി കൊടുത്ത്‌ നേരെയാക്കേണ്ടിയിരിക്കുന്നു..

ഗുപ്തന്‍ said...

പാമരന്‍ മാഷേ
ഗുപ്തജന്മത്തിന് വിരലില്‍ (നാവില്‍ എന്നതിന് പകരം) ഗുളികന്റെ അപഹാരം ഉള്ളതുകൊണ്ട് ആ കമന്റ് എഴുതി വച്ചിട്ട് കുറേനേരം പോസ്റ്റാതെ ഇരുന്നതാണ്. ഇപ്പോള്‍ പലതും ഓര്‍ത്തുനോക്കുമ്പോള്‍ വേണ്ടത്ര എഴുതിയില്ലെന്നേ തോന്നുന്നുള്ളൂ.

എനിക്ക് മധുസൂദനന്‍ നായരെ ഇഷ്ടമാണ്; ദൈവത്തിന്റെ വികൃതികളിലെ ആ പാട്ട്. ഹൃദയത്തില്‍ നിന്ന് അത് അടര്‍ന്ന് പോകുന്നില്ല.

നാറാണത്തുഭാന്തന്‍ അഗസ്ത്യഹൃദ്യം സന്താനഗോപാ‍ലം (അതിലെയാണ് ഞാന്‍ മുന്‍പ് ക്വോട്ട് ചെയ്ത വരികള്‍) എന്നീകവിതകളുടെ രചയിതാവായി ആണ് അദ്ദേഹം അറിയപ്പെടുന്നത് എന്നതാണ് കഷ്ടം. അതേ സമയം അവയുടെ ആലാപനം വളരെ മികച്ചതാണെന്ന് ഞാന്‍ ഉറക്കെയുറക്കെ സമ്മതിക്കാം.

ഏതുമികച്ചകവിയും മോശമായ വരികള്‍ എഴുതിയേക്കും. പക്ഷെ മധുസൂദനന്‍ നായരെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് നേരേ തിരിച്ചാണ്. ഏത് ഗുപ്തന്‍ മെനക്കെട്ടാലും വല്ലപ്പോഴും നല്ല നാലുവരി എഴുതാന്‍ പറ്റും എന്ന്.

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത-
ച്ചുടലക്ക് കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലിക്കാലമൊരുമന്തുകാലുമായ്
തീകായുവാനിരിക്കുന്നു; ചീര്‍ത്ത
കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ മേഘ
കാമങ്ങള്‍ കല്ലുരുട്ടുന്നു.

ഇത് നാറാണത്തുഭ്രാന്തനിലെ മികച്ചവരികളില്‍ ചിലതാണ്. ഭ്രാന്തന്റെ ജീവിതത്തെ ഇഫക്റ്റീവായി സമകാലീന ജീവിതത്തിലേക്ക് - കോലായിലാണ് കവി; ചുടലയില്‍ അല്ല- പറിച്ചുനടുന്നുണ്ട് ഈ വരികള്‍. ഇനിയോ? തുടരുന്നതിങ്ങനെ

പൊട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ തിരഞ്ഞുനടകൊള്‍കേ
ഓര്‍മയില്‍ ഒരൂടുവഴി...

ആദ്യത്തെ രണ്ടുവരികള്‍ക്ക് ആ മൂന്ന് ‘ട്ട’യുടെ മുഴക്കം അല്ലാതെ കവിതയില്‍ ഒന്നും ചെയ്യാനില്ല എന്നതാണ് പ്രശ്നം. അദ്ദേഹം അത്
ടട്ടടട ടട്ടടട ടട്ടടട എന്ന് വാ‍ക്കുകള്‍ ഇല്ലാതെപാടിയാലും കവിതക്ക് ഒന്നും സംഭവിക്കാനില്ല.

അതുകഴിഞ്ഞുവരുന്നത് അതിലും വലിയദുരന്തമാണ്. കോലായിലിരിക്കുന്ന ജന്മത്തെ മന്തുകാലുചൊറിയാന്‍ തനിയെവിട്ടിട്ട് ഐതിഹ്യത്തില്‍ ഇറങ്ങി ആറാടുകയാണ് കവി. അവസാന ചില വരികളില്‍ എത്തുന്നതുവരെ...
ശബ്ദഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. കോലായിലിരിക്കുന്നവനെക്കുറിച്ച് പറയാനൊന്നുമില്ലയെന്നേയുള്ളൂ. ഒന്നോരണ്ടോ വരികള്‍ മാത്രം വീതം (തുടര്‍ച്ചയില്ലാതെ)എടുത്തു നോക്കിയാല്‍ മനോഹരമായ ബിംബങ്ങളും കല്പനകളും ധാരാളമുണ്ടെന്ന് മറക്കുന്നില്ല. പക്ഷെ ഏറെയും
താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാം
ദുര്‍മ്മദത്തിന്‍ മാദനക്രിയായന്ത്രം..
ഒക്കെയാണ്.

ബിംബങ്ങളുടെ പരസ്പരമുള്ള ചേര്‍ച്ചയിലോ പാരസ്പര്യത്തിലോ ഒരുശ്രദ്ധയും ഇല്ലാതെ ശബ്ദഘോഷത്തില്‍ അഭിരമിക്കുന്ന ഒരു സാധാരണ കവിയായിട്ടേ മധുസൂദനന്‍ നായരെ കാണാനാവുന്നുള്ളൂ.

പിന്നെ പാമരന്‍ പറഞ്ഞ ജനകീയത. അത് സത്യമാണ്. ഞാനീ വരികളൊക്കെ ഓര്‍ത്തിരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിനും സംഗീതബോധത്തിനുമുള്ള തെളിഞ്ഞ അംഗീകാരമാണ്. ഒരുപാടുപേര്‍ ആ കവിതകള്‍ പാടി നടന്നിട്ടുണ്ട്. ഞാനടക്കം. പക്ഷേ ആ ‘നവോത്ഥാനം’ കവിതയെക്കുറിച്ച് പുനരുജ്ജീവിപ്പിച്ച തെറ്റിദ്ധാരണകള്‍ക്ക് തുല്ല്യമായ മെച്ചം മധുസൂദനന്‍ നായരില്‍ നിന്ന് മലയാളകവിതക്ക് ഉണ്ടായിട്ടുണ്ടോ എന്ന് വീണ്ടും ആലോചിക്കേണ്ടിവരും.

താങ്കളുടെ സഹൃദയത്വത്തെക്കുറിച്ച് സംശയം ഒന്നും വേണ്ട. ഒരു കാര്യം മാത്രം ചെയ്യുക. പാടിക്കേട്ടതും പാടി പഠിച്ചതും മറന്നിട്ട് വെറും റ്റെക്സ്റ്റ് മാത്രമായിട്ട്- കവിതാപുസ്തകവുമായിട്ട്- മധുസൂദനന്‍ നായരെ വായിച്ചെടുക്കാന്‍ ശ്രമിച്ചുനോക്ക്. വായിക്ക്. വായിക്കുക മാത്രം ചെയ്യ്. വരികളുടെ ഈണവും താളവും മറന്ന് കവിതമാത്രം നോക്ക്. സന്താനഗോപാലം എന്ന എന്റെ കവിതയോടുള്ള എന്റെ അന്ധമായ ആരാധന തീര്‍ന്നത് അങ്ങനെയാണ്. താങ്കളുടെ അനുഭവവും വ്യത്യസ്തമായിരിക്കും എന്നു തോന്നുന്നില്ല.

പാമരന്‍ said...

ഗുപ്തന്‍ജീ,

നിങ്ങളെന്നെ കുറച്ചു വഴിതിരിച്ചു വിടുന്നു അന്നു സമ്മതിക്കാതെ തരമില്ല. എങ്കിലും എന്‍റെ ആസ്വാദനപരിധിക്കുള്ളില്‍ നില്‍ക്കുംപോള്‍ മധുസൂദനന്‍ നായരുടെ വായിച്ചിടത്തോളം എല്ലാ കവിതകളിലും നിങ്ങള്‍ ഭ്രാന്തനില്‍ നിന്നും ഉദാഹരിച്ചപോലെ ഉള്ള വിസ്മയങ്ങള്‍ ഞാന്‍ കാണുന്നുണ്ട്..

ഒരുപക്ഷേ എന്‍റെ മുന്‍വിധികൊണ്ടാവാം നിങ്ങള്‍ പറയുന്നപോലെ ചിലവരികളില്‍ പതിരുകള്‍ കണ്ടെത്താനാവുന്നില്ല..

കവിത വായിക്കുംബോഴും കേള്‍ക്കുംബോളും രണ്ടുതരത്തിലുള്ള ആസ്വാദനമാണു നടക്കുന്നതെന്നതിനോടും യോജിക്കുന്നു..

ഇപ്പറഞ്ഞതുപോലെ ആദ്യം വായിച്ചതിനു ശേഷം കേട്ട ഒരു കവിതയാണ്‌ 'ഒരു കിളിയും അഞ്ചു വേടന്‍മാരും'.. വായിച്ചപ്പോള്‍ തന്നെ എനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു അത്‌.. എങ്കിലും ഈ ഉപദേശം ഞാന്‍ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുന്നു.. ഒന്നു ശ്രമിച്ചു നോക്കട്ടെ...

വളരെ നന്ദി..

ഗുപ്തന്‍ said...

യ്യോ..

for posterity :)

അബദ്ധത്തിനീവഴി വന്നപ്പോഴാണ് സന്താനഗോപാ‍ാലം എന്ന എന്റെ കവിത എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. കഴിഞ്ഞ കമന്റിന്റെ അവസാ‍ാനം.

ആ എന്റെ ഒഴിവാക്കി വായിക്കണേ :)))))

qu‌er‌ty

Appu Adyakshari said...

ഗുപ്തന്റെ “വട്ടത്തിലെഴുതിയതും വരിമുറിയനും“ എന്ന ലേഖനത്തില്‍ നിന്നാണ് ഇവിടെയെത്തിയത്. വളരെ നന്നായി ആത്മാര്‍ത്ഥതയോടെ ഇവിടെ വിഷയം അവതരിപ്പിച്ചു. നന്ദി സനാതനന് മാഷേ. വളരെ വൈകിയാണ് ഈ 2009 ല്‍ ഇത് വായിക്കുന്നതെങ്കിലും, ആധുനിക കവിതകളെപ്പറ്റി പുതിയ കുറേ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുവാന്‍ ഇടയായി എന്നറിയിക്കട്ടെ.